ന്യൂഡൽഹി: ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. രാധിക ടെന്നിസ് അക്കാദമി നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവിന്റെ മൊഴിയെങ്കിലും മറ്റു കാരണങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്. സാമൂഹ്യ മാധ്യമത്തിൽ സുഹൃത്തുമൊത്ത് രാധിക വീഡിയോ പങ്കുവച്ചതും പിതാവുമായി തർക്കത്തിന് കാരണമായെന്നും സൂചനയുണ്ട്.
സമൂഹമാധ്യമങ്ങളില് പങ്കുവെച്ച വീഡിയോയെ ചൊല്ലി കൊലപാതകം നടന്ന ദിവസം പിതാവും രാധികയും തമ്മിൽ തർക്കം നടന്നിരുന്നു. എന്നാൽ മകളെ വെടിയുതിർത്ത് കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം സുഹൃദ്ബന്ധമോ റീൽ ചിത്രീകരണമോ അല്ലെന്ന് പിതാവ് ദീപക് യാദവ് മൊഴി നൽകി. രാധികയ്ക്ക് നേരെ അഞ്ചുവട്ടം ദീപക് വെടിയുതിർത്തിരുന്നു. മൂന്നു ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽ തുളഞ്ഞു കയറി. പൊലീസിന് മുന്നിൽ ദീപക് കൊലപാതക കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ സ്വന്തം മകളെ അതിക്രൂരമായി പിതാവ് കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.
രാധിക നടത്തിയിരുന്ന ടെന്നിസ് അക്കാദമിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മൊഴി. ഒപ്പം ഇയാൾക്കുണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങളും അന്വേഷണ പരിധിയിലാണ്.കൂടാതെ മകളുടെ ചെലവിലാണ് താൻ കഴിയുന്നതെന്ന് ബന്ധുക്കളുടെ പരിഹാസവും ദീപക്കിന് രാധികയോടുള്ള വിദ്വേഷം വർദ്ധിപ്പിച്ചു. കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പൊലീസിന് മൊഴി നൽകിയിട്ടില്ല. ഇതും കൊലപാതകത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. അമ്മയുടെ പിറന്നാൾ ദിവസം അമ്മയ്ക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നതിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീപക് യാദവ് വെടിവെച്ച് കൊന്ന്ത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.