തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തിൽ പ്രതികരണം നടത്തി നടൻ പ്രേം കുമാർ. തീരുമാനം സർക്കാരിന്റേതാണ്. ഇക്കാര്യത്തിൽ കൂടുതൽ അഭിപ്രായ പ്രകടനത്തിന് ഇല്ല, അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പറഞ്ഞു. തന്നെ ഏൽപ്പിച്ച ജോലി ഇതുവരെ നന്നായി ചെയ്തു. അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ പ്രതികരിച്ചു.
അതേസമയം നേരത്തെ, സർക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാർ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം. ഇക്കാര്യം നിഷേധിച്ച പ്രേം കുമാർ റസൂൽ പൂക്കുട്ടിക്ക് ആശംസകളും നേർന്നു. സംവിധായകൻ രഞ്ജിത്ത് രാജി വച്ചതോടെ ആ സ്ഥാനത്തേക്ക് ഓസ്കർ അവാർഡ് ജേതാവായ മലയാളി സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി സംസ്ഥാന സർക്കാർ നിയമിക്കുകയായിരുന്നു. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ചത്. അന്ന് വൈസ് ചെയർമാൻ ആയിരുന്ന പ്രേം കുമാറിന് പിന്നീട് ചെയർമാൻറെ താൽക്കാലിക ചുമതല നൽകുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവിൽ വരുന്നത്. ഭരണ സമിതിയുടെ കാലാവധി തീർന്നെന്നാണ് സർക്കാർ വിശദീകരണം.
അമൽ നീരദ്, ശ്യാം പുഷ്കരൻ, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതിയ ചെയർമാനെയും ഭരണസമിതിയെയും കാത്തിരിക്കുന്നത് ഏറെ തിരക്കുള്ള മാസങ്ങളാണ്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചയാണ് നടക്കുക. ഒപ്പം ഐഎഫ്എഫ്കെ ഡിസംബറിൽ വരാനിരിക്കുന്നു. സിനിമകളുടെ സ്ക്രീനിംഗ് തീരാത്തതും നാളെ പ്രത്യേക നിയമസഭ സമ്മേളനം നടക്കുന്നതിനാലും നാളെ നടക്കേണ്ട അവാർഡ് പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന് നാളെ അടിയന്തരമായി ബെംഗളൂരുവിലേക്ക് പോകേണ്ടതായുമുണ്ട്.


















































