കണ്ണൂർ: ജില്ലാ പഞ്ചായത്തിൽ മുൻ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയെ ഒഴിവാക്കിയാണ് ഇത്തവണ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനിൽ വി.വി പവിത്രനാണ് പുതിയ സ്ഥാനാർത്ഥി. സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതു സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായികു്നനു. ഇതിനു ഫേസ്ബുക്കിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പിപി ദിവ്യ.
പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
”സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല…”
”ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും… വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങൾക്ക് നല്ലത്… തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്‌ക്രിറ്റിപ്പിലും എന്നെ ഉൾപ്പെടുത്തുമായിരിക്കും…. പ്രതീക്ഷയോടെ….”
മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് പി.പി ദിവ്യ. ഈ കേസിലെ വിവാദത്തിന് പിന്നാലെയാണ് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്നത്.
അതേസമയം, ഇത്തവണ പതിനാറ് ഡിവിഷനുകളിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിൽ സിപിഎം മത്സരിക്കുന്നത്. എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും തിരഞ്ഞെടുപ്പിൽ മത്സരിക്കും.


















































