കൊല്ലം: കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷ് അടക്കമുള്ള പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് കരിക്കോട് സ്വദേശികളായ നാസറിന്‍റെയും മകന്‍ സെയ്ദിന്‍റെയും പരാതി. കെഎസ്‍യു ജില്ലാ സെക്രട്ടറിയായ സെയ്ദും കോണ്‍ഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്‍റായ നാസറും ഇന്ന് പുലര്‍ച്ചെ 4.30ന് കരിക്കോടേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.
പുലര്‍ച്ചെ പാലരുവി എക്സ്പ്രസിന് വന്നിറങ്ങിയതായിരുന്നുവെന്നും വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുന്നതിനിടെയാണ് മര്‍ദനമെന്നും സെയ്ദ് പറഞ്ഞു. സമീപത്തെ കടയിലെ പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസ് മദ്യപിച്ചിട്ടാണോ നിൽക്കുന്നതെന്ന് ചോദിച്ച് ഊതാൻ പറഞ്ഞു. മദ്യപിക്കാറില്ലെന്ന് ഉപ്പ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റാണെന്ന് ഉപ്പ പറഞ്ഞതോടെ പിടിച്ചു തള്ളി.
ഉപ്പയെ തല്ലുന്നത് തടയാൻ ശ്രമിച്ചപ്പോള്‍ തന്നെയും മര്‍ദിച്ചുവെന്നും സെയ്ദ് പറഞ്ഞു. ആദ്യം തറയിലിട്ട് ചവിട്ടി. മുണ്ട് വലിച്ചുകീറി. സ്റ്റേഷനിൽ കൊണ്ടുവന്നശേഷവും രണ്ടു പൊലീസുകാര്‍ മര്‍ദനം തുടര്‍ന്നു. പിടിച്ചിറക്കി തറയിലിട്ട് നാഭക്കിട്ട് ചവിട്ടി. ഒരു പൊലീസുകാരൻ പിടിച്ചുവെച്ച മറ്റൊരു പൊലീസുകാരൻ അടിച്ചുകൊണ്ടിരുന്നു. ഇടി നിര്‍ത്താൻ വേണ്ടി കെഎസ്‍യു ജില്ലാ സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും കെഎസ്‍യുവോ കൊട്ടാരക്കരയോ പത്തനാപുരമോ എന്നൊക്കെ പറഞ്ഞ് വീണ്ടും മര്‍ദിച്ചു.
പിന്നെ ഒന്നും ഓര്‍മയില്ല. ഒരാള്‍ മഫ്തയിലും ഒരാള്‍ യൂണിഫോമിലുമായിരുന്നു. രണ്ടു പേരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും സെയ്ദ് ആരോപിച്ചു. അതേസമയം, പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു ജില്ലാ കമ്മിറ്റി എസ്‍പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ്‍പി സ്ഥലത്തില്ലാത്തതിൽ എസിപിയുമായി ചര്‍ച്ച നടത്തിയതെന്നും എന്നാൽ, ഇതുവരെ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്കടക്കം വിധേയമാക്കിയിട്ടില്ലെന്നും കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. വൈകുന്നേരത്തിനുള്ളിൽ നടപടിയെടുക്കാമെന്ന ഉറപ്പാണ് എസിപി നൽകിയിട്ടുള്ളതെന്നും ഇല്ലെങ്കിൽ നാളെ സമരവുമായി മുന്നോട്ടുപോകുമെന്നും കെഎസ്‍യു നേതാക്കള്‍ പറഞ്ഞു.