കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ അഞ്ച് വിദ്യാർഥികൾക്ക് ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം. കുറ്റാരോപിതരായ കുട്ടികളിൽ മൂന്നു പേർക്ക് താമരശ്ശേരി ജിവിഎച്ച്എസ്എസിലും രണ്ടുപേർക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്കൂളുകളിലും ആണ് പ്രവേശനം നൽകിയത്.
പ്രവേശനം നൽകുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ കെഎസ്‍യു, എംഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു നടപടികൾ. അതേസമയം പ്രവേശനം നൽകിയ തീരുമാനം തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിൻറെ അച്ഛൻ പ്രതികരിച്ചു.
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്യൂഷൻ സെൻററിൽ വച്ചുണ്ടായ തർക്കത്തിൻറെ പേരിൽ സഹപാഠിയെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റാരോപിതരായി ജുവനൈൽ ഹോമിൽ കഴിയുന്ന ആറ് വിദ്യാർത്ഥികളിൽ അഞ്ച് പേർക്ക് ഹൈക്കോടതി ഇടപെടലിലാണ് പ്ലസ് വൺ പ്രവേശനം ലഭിച്ചത്. പരീക്ഷയിലും ഫല പ്രഖ്യാപനത്തിലുമെന്നതുപോലെ പ്രവേശന നടപടികളിലും കോടതി ഇടപെടലുണ്ടായിരുന്നു.
യോഗ്യരായ വിദ്യാർത്ഥികൾക്ക് ഇന്ന് രാവിലെ 10 മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയിൽ പ്രവേശനം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രതിപക്ഷ വിദ്യാർത്ഥി- യുവജന സംഘടനകളുടെ പ്രതിഷേധ ആഹ്വനത്തിൻറെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ഓൺലൈൻ വഴിയാക്കുന്ന കാര്യം പോലീസ് പരിഗണിച്ചിരുന്നു. എന്നാൽ പിന്നീട് വിദ്യാർത്ഥികളെ നേരിട്ട് എത്തിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇതിനായുളള നീക്കങ്ങൾ പോലീസ് തുടങ്ങിയതിനു പിന്നാലെ കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ താമരശേരി ജിവിഎച്ച്‍എസ്എസിനു മുന്നിൽ പ്രതിഷേധവുമായെത്തി.
പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വെള്ളിമാട് കുന്ന് ജുവനൈൽ ഹോമിൽ നിന്ന് വിദ്യാർത്ഥികളെ പുറത്തിറക്കിയത്. കുറ്റാരോപിതരായ മൂന്നു പേർക്ക് താമരശ്ശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം കിട്ടി. ഒരാൾ സ്ഥിരപ്രവേശനവും രണ്ടുപേർ താൽക്കാലിക പ്രവേശനവും ആണ് ആണ് നേടിയത്. ഒരു കുട്ടി ഒന്നാം ഓപ്ഷൻ നൽകി സ്ഥിരപ്രവേശനം നേടിയപ്പോൾ മറ്റു രണ്ടു പേരിൽ ഒരാൾ ഒമ്പതാമത്തെ ഓപ്‌ഷനും മറ്റൊരാൾ 45 മത്തെ ഓപ്ഷനും ആയിരുന്നു താമരശ്ശേരി സ്‌കൂളിൽ നൽകിയത്.
അതേസമയം കുട്ടികളുടെ സ്വഭാവ സർട്ടിഫിക്കറ്റ് തൃപ്തികരമല്ല എന്നതു കൂടി ചൂണ്ടിക്കാട്ടി അഡ്മിഷൻ നിഷേധിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ ഇക്കാരണത്താൽ മാത്രം അഡ്മിഷൻ നിഷേധിക്കാനാകില്ല എന്ന നിർദ്ദേശമാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്‌കൂളുകൾക്ക് കിട്ടിയത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, അഡ്മിഷന് ശേഷം മറ്റൊരു വഴിയിലൂടെയാണ് കുട്ടികളെ ജുവൈനിൽ ഹോമിലേക്ക് തിരികെ എത്തിച്ചത്. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോഴുള്ളത്.