നിലമ്പൂർ: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വരാൻ തന്നെ കാരണം അൻവറിന്റെ വഞ്ചനയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മൾ ഒരു ചതിയ്ക്ക് ഇരയായാണ് ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഏതെങ്കിലും തരത്തിൽ ആശങ്കപെടുന്ന മുന്നണിയല്ല എൽഡിഎഫ്. തികഞ്ഞ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് എൽഡിഎഫിന് കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രത്യേക വികാരത്തോടെയാണ് സ്വരാജിന്റെ സ്ഥാനാർഥിത്വത്തെ നാട് സ്വീകരിച്ചിരിക്കുന്നത്. ക്ലീനായ ഇമേജ് നിലനിർത്തുന്ന സ്ഥാനാർഥിയാണ് സ്വരാജ്. കറകളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്റേത്. അതിന്റെ ഭാഗമാണ് മഹാ ജനപങ്കാളിത്തമുള്ള തിരഞ്ഞെടുപ്പ് കൺവെൻഷൻ. എല്ലാം കൊണ്ടും നല്ല തുടക്കമായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അൻവർ വഞ്ചിച്ചതാണ് ഉപതിരഞ്ഞെടുപ്പിനു കാരണം. നിയമസഭാ പ്രവർത്തനത്തിനിടയ്ക്ക് കൊല ചെയ്യപ്പെട്ട സഖാവ് കുഞ്ഞാലിയെ കേരളം വേദനയോടെയാണ് ഓർക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കു വഹിച്ച പ്രദേശമാണ് നിലമ്പൂർ. അഭിമാനത്തോടെ വോട്ട് ചോദിക്കാൻ സ്വരാജിന് കഴിയും. കാര്യങ്ങൾ കൃത്യമായി എൽഡിഎഫ് നിർവഹിക്കുന്നു എന്നതാണ് ജനങ്ങളുടെ അനുഭവം. എന്തെങ്കിലും ചില വാഗ്ദാനങ്ങൾ നൽകുക, പിന്നീട് അവ മറക്കുക എന്ന രീതി എൽഡിഎഫിന് ഇല്ല.
അതു അനുഭവത്തിലൂടെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്. നേരത്തെ പിന്താങ്ങിയവർക്ക് പുറമെ മറ്റൊരു വിഭാഗം കൂടി ഇവരാണ് ശരിയെന്നു പറഞ്ഞ് എൽഡിഎഫിനെ പിന്താങ്ങുകയാണ്. കേരളത്തിലിനി കിട്ടിയ സൽപേരുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേരളം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്നത്. ഈ പേര് എൽഡിഎഫിനു നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.