മലപ്പുറം: എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ നീക്കം നടത്തിയെന്നടക്കമുള്ള പിവി അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. അൻവറിന്റെ ഓരോ പരാമർശങ്ങൾക്കും മറുപടി പറയാൻ നിർബന്ധിക്കരുതെന്നായിരുന്നു നമസ്തേ കേരളത്തിൽ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.’അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും.
അൻവറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ പാർട്ടി പറയും. നൂറ് ശതമാനം കോൺഫിഡന്‍റാണ്. നിലമ്പൂർ യുഡിഎഫിന്‍റെ തട്ടകമാണ്. ഇവിടെ ഉണ്ടായ എല്ലാ വികസനവും എന്‍റെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്.
നൂറ് ശതമാനം കോൺഫിഡന്‍റായാണ് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നത്. ഞങ്ങൾ എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ജീവിക്കുന്ന എന്നെ കുറിച്ച് എന്റെ നാട്ടുകാർക്ക് അറിയാമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.