കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനു താത്കാലികാശ്വാസം. അന്വേഷണം ആകാമെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടി. നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം പരാതിയുമായി പരാതിക്കാരന് മുന്നോട്ട് പോകാമെന്നും അറിയിച്ചു.
നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് നൽകിയ ക്ലീൻ ചീറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി റദ്ദാക്കുകയും കേസുമായി മുന്നോട്ടുപോകാമെന്ന് വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അജിത്കുമാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി നിരീക്ഷണം. വിജിലൻസ് റിപ്പോർട്ട് പരിശോധിക്കാതെയാണ് കോടതിയുടെ നടപടിയെന്ന അജിത് കുമാറിന്റെ വാദം കോടതി അംഗീകരിച്ചു.
ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ വിജിലൻസ് കോടതി പരാമർശങ്ങൾ കോടതി റദ്ദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമ വിരുദ്ധമെന്ന പരാമർശമാണ് കോടതി റദ്ദാക്കിയത്.

















































