ഝാൻസി: യുവതിയുടെ മരണം ആത്മഹത്യയെന്നു കരുതിയ കേസിൽ വഴിത്തിരിവുണ്ടാക്കി നാല് വയസുകാരി മകൾ. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം. പഞ്ചവടി ശിവ പരിവാർ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ് മകൾ വരച്ച ചിത്രം നിർണായകമായത്.
തുടക്കം മുതൽ യുവതിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. മകൾക്ക് സുഖമില്ലെന്ന് പറഞ്ഞാണ് മാതാപിതാക്കളെ ഭർതൃവീട്ടുകാർ ഫോൺ ചെയ്യുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴാണ് സൊണാലി തൂങ്ങി മരിച്ചെന്ന് ഭർതൃവീട്ടുകാർ പറയുന്നത്. എന്നാൽ യുവതിക്കു മാനസിക പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു ഭർതൃവീട്ടുകാരുടെ വാദം.
മധ്യപ്രദേശുകാരനായ സന്ദീപിനെ, 2019 ലാണ് സൊണാലി വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം സന്ദീപും അയാളുടെ മാതാപിതാക്കളും സൊണാലിയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. വിവാഹത്തോട് അനുബന്ധിച്ച് 20 ലക്ഷത്തോളം സൊണാലിയുടെ മാതാപിതാക്കൾ നൽകിയിരുന്നു. എന്നാൽ കൂടുതൽ പണവും പുതിയ കാറും വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചു. പിന്നീട് ഇയാൾ മകളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
ഇതിനിടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും പ്രശ്‌നങ്ങളുണ്ടായി. പ്രവസശേഷം കുഞ്ഞിനെ കാണാൻ പോലും തയാറാകാതെ ഭർതൃവീട്ടുകാർ ആശുപത്രിയിൽ നിന്ന് പോയി. കൂടാതെ പ്രസവത്തിന്റെ ചെലവ് നോക്കിയതെല്ലാം സൊണാലിയുടെ കുടുംബമായിരുന്നു. ഇനി ഭർതൃവീട്ടിലേക്ക് പോകേണ്ടെന്ന് മാതാപിതാക്കൾ സൊണാലിയോട് പറഞ്ഞിരുന്നു. പക്ഷേ മാസങ്ങൾക്ക് ശേഷം സഞ്ജീവ് സൊണാലിയെയും കുഞ്ഞിനെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവിടെ വച്ചായിരുന്നു യുവതി മരിച്ചത്.
സൊണാലിയുടെ മരണശേഷം മകൾ മാതൃവീട്ടുകാരുടെ കൂടെയായിരുന്നു. അതിനിടെയാണ് കുട്ടി വരച്ച ചിത്രം ശ്രദ്ധയിൽപ്പെടുന്നത്. കഴുത്തിൽ കയറിട്ട നിലയിലുള്ള ഒരു രൂപമാണ് കുട്ടി വരച്ചത്. ഇതെക്കുറിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ പപ്പ കൊന്നതാണെന്ന് കുട്ടി വെളിപ്പെടുത്തിയത്.
പപ്പ മമ്മിയെ തല്ലി, പിന്നെ കൊന്നു. തലയിൽ കല്ലുകൊണ്ട് അടിച്ച ശേഷം കെട്ടിതൂക്കി- പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പപ്പ മമ്മിയെ എപ്പോഴും ഉപദ്രവിക്കാറുണ്ട്. ഇനിയും മമ്മിയെ തല്ലിയാൽ പപ്പയുടെ കയ്യൊടിക്കുമെന്ന് ഞാൻ പറഞ്ഞു. അതുകേട്ട് തന്നെയും പിതാവ് തല്ലി. സംസാരിച്ചാൽ അമ്മയെപ്പോലെ തന്നെയും ഉപദ്രവിക്കുമെന്ന് പപ്പ പറഞ്ഞുവെന്നും കുട്ടി വെളിപ്പെടുത്തി. യുവതിയുടെ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പോലീസ്.