ന്യൂഡൽഹി: നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. റാവൽപിണ്ടിയിലാണ് നൂർഖാൻ വ്യോമതാവളം. പാക്ക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ നേരിട്ട് ഫോൺ ചെയ്താണ് ഇക്കാര്യം അറിയിച്ചതെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു. ആക്രമണത്തിന് പാക്ക് പ്രധാനമന്ത്രിയുടെ സ്ഥീരീകരണം ലഭിക്കുന്നത് ആദ്യമായാണ്.
‘‘പുലർച്ചെ സൈനിക മേധാവി എന്നെ വിളിച്ച് നൂർഖാൻ വ്യോമതാവളത്തിൽ ഇന്ത്യ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അറിയിക്കുകയായിരുന്നു.’’– ഇസ്‌ലാമാബാദിൽ നടന്ന ചടങ്ങിൽ പാക്ക് പ്രധാനമന്ത്രി പറഞ്ഞു. വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടതായി പാക്ക് അധികൃതർ മേയ് 10ന് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ആക്രമണത്തിൽ പാക്ക് വ്യോമതാവളങ്ങൾക്കു കാര്യമായ നാശനഷ്ടമുണ്ടായതായാണ് സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ആക്രമണത്തിനു മുൻപും ശേഷവുമുള്ള വ്യോമതാവളങ്ങളുടെ ദൃശ്യങ്ങൾ ഇന്ത്യ പുറത്തുവിട്ടിരുന്നു.
ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നു കഴിഞ്ഞ ദിവസം ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇരു രാഷ്ട്രങ്ങളും പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് പാക്ക് പ്രധാനമന്ത്രി അഭ്യർഥിച്ചത്. മൂന്നു യുദ്ധങ്ങൾ നടത്തിയിട്ടും ഇരു രാജ്യങ്ങൾക്കും ഒന്നും നേടാനായില്ലെന്നും ഷഹബാസ് പറഞ്ഞു. ജമ്മു കശ്മീർ വിഷയം ഉൾപ്പെടെയുള്ളവ ചർച്ചയിലൂടെ പരിഹരിക്കണം. പ്രശ്നങ്ങൾ പരിഹരിക്കാതെ സമാധാനം പുനഃസ്ഥാപിക്കാനാകില്ലെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.