ഇസ്ലാമാബാദ്: ദുബായ് എയർ ഷോയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യൻ പൈലറ്റിന് അനുശോചനം രേഖപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അയൽരാജ്യവുമായുള്ള മത്സരം ‘ആകാശത്തിൽ മാത്രമാണ്’ എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണത്. തുടർന്നു വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റായ വിങ് കമാൻഡർ നമാംശ് സ്യാൽ വീരമൃത്യു വരിക്കുകയായിരുന്നു,
‘ദുബായ് എയർ ഷോ 2025-ൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ എച്ച്എഎൽ എൽസിഎ തേജസ് വിമാനത്തിന്റെ പൈലറ്റിന്റെ കുടുംബത്തിനും ഇന്ത്യൻ വ്യോമസേനയ്ക്കും, രാജ്യത്തിന് വേണ്ടി പാക്കിസ്ഥാൻ സ്ട്രാറ്റജിക് ഫോറം ആത്മാർത്ഥവും അഗാധവുമായ അനുശോചനം രേഖപ്പെടുത്തുന്നു.’ ആസിഫ് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു.
തന്ത്രപരവും സൈനികവുമായ ഉൾക്കാഴ്ചകൾ നൽകുന്നതിനായി പാക്കിസ്ഥാനിൽ നിന്നും സഖ്യകക്ഷികളിൽ നിന്നുമുള്ള, പ്രതിരോധ വിശകലന വിദഗ്ധരുടെ ഒരു ഏജൻസിയാണ് ‘പാക്കിസ്ഥാൻ സ്ട്രാറ്റജിക് ഫോറം’ എന്നാണ് ഫോറത്തിന്റെ എക്‌സ് അക്കൗണ്ടിലെ വിവരണം നൽകുന്ന വിവരം.’നിർഭാഗ്യവശാൽ ഇന്ത്യൻ വ്യോമസേനാ പൈലറ്റിന് പുറത്തുകടക്കാൻ കഴിഞ്ഞില്ല, അപകടത്തെ അതിജീവിക്കാനുമായില്ല.’ ഫോറത്തിന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് മന്ത്രി കുറിച്ചു. ഇന്ത്യൻ വ്യോമസേനയുമായുള്ള മത്സരം ആകാശത്തിൽ മാത്രം ഒതുങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
‘ഞങ്ങളുടെ മത്സരം ആകാശത്തിൽ മാത്രമാണ്, ഖുർആനിന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങൾ അനുസരിച്ച് ഒരു നിർഭാഗ്യകരമായ സംഭവം ഞങ്ങൾ ആഘോഷിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു. ‘ആകാശങ്ങൾക്കപ്പുറത്തേക്ക്, ആദരാഞ്ജലികൾ.. ധീരഹൃദയം.’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
അതേസമയം പാക്കിസ്ഥാൻ സ്ട്രാറ്റജിക് ഫോറവും തങ്ങളുടെ എക്‌സ് പോസ്റ്റിൽ അനുശോചനം രേഖപ്പെടുത്തി. ‘ദുബായ് എയർ ഷോയിൽ ഉണ്ടായ തേജസ് അപകടത്തിൽ വിങ് കമാൻഡർ നമാംശ് സ്യാലിന്റെ ദാരുണമായ വേർപാടിൽ ഞങ്ങൾ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഒരു വൈമാനികന്റെ മരണം അതിരുകൾക്കും മത്സരങ്ങൾക്കും അതീതമായി, വ്യോമയാന സമൂഹത്തിനാകെ ഒരു നഷ്ടമാണ്.’
‘ഞങ്ങളുടെ മത്സരം ആകാശത്തിൽ മാത്രമാണ്, അല്ലാതെ പൊതുവേദികളായ എയർ ഷോകളിലല്ല. അവിടെ പറക്കാനുള്ള അടങ്ങാത്ത ആഗ്രഹവും പരിധികൾ ഭേദിക്കാൻ ധൈര്യം കാണിക്കുന്നവരോടുള്ള ബഹുമാനവും നമ്മളെ ഒന്നിപ്പിക്കുന്നു.’ എന്നും അവർ പോസ്റ്റിൽ കൂട്ടിച്ചേർത്തു. അതേസമയം ഈ വർഷം മെയിലുണ്ടായ സംഘർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ആസിഫിന്റെ സന്ദേശം എന്നതാണ് ശ്രദ്ധേയം.


















































