ചെന്നൈ: ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസിൽ പ്രമുഖ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇന്ത്യൻ മുൻ താരങ്ങളായ ഹർഭജൻ സിംഗ്, യുവ് രാജ് സിംഗ്, സുരേഷ് റെയ്ന, സിനിമാ താരങ്ങളായ സോനു സൂദ്, ഉർവശി റൌട്ടേല തുടങ്ങിയവരെയാണ് ഇഡി ചോദ്യം ചെയ്തത്.
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകളുമായുള്ള സഹകരണത്തിന്‍റെ പേരിലാണ് നടപടി. വിവിധ ആപ്പുകൾ കള്ളപ്പണ നിയമവും വിദേശനാണ്യചട്ട നിയമവും ലംഘിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരം നിയമവിരുദ്ധ നടപടികളുമായി ഇവർക്ക് ബന്ധം ഉണ്ടോ എന്നതടക്കം കാര്യങ്ങൾ താരങ്ങളോട് ചോദിച്ചതായാണ് സൂചന. മാധ്യമങ്ങളോട് പ്രതികരിക്കാൻ താരങ്ങൾ വിസമ്മതിച്ചു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിനെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
തെലങ്കാനയിൽ അനധികൃത വാതുവെപ്പ് ആപ്പുകൾ പ്രമോട്ട് ചെയ്തെന്നാരോപിച്ച് പ്രശസ്ത അഭിനേതാക്കളായ റാണ ദഗ്ഗുബതി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി എന്നിവരുൾപ്പെടെ 25 പ്രമുഖ സിനിമ താരങ്ങള്‍ക്കെതിരെ തെലങ്കാന പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വ്യവസായിയായ ഫണീന്ദ്ര ശർമ്മ നൽകിയ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രണീത, നിധി അഗർവാൾ, അനന്യ നാഗല്ല, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, വിഷ്ണുപ്രിയ, പത്മാവതി, ഹര്‍ഷ സായി, സണ്ണി യാദവ്, ശ്യാമള, ടേസ്റ്റി തേജ, ബന്ദാരു ശേഷായനി സുപ്രിത എന്നീ താരങ്ങളുടെ പേരും എഫ്ഐആറിലുണ്ട്.