യമന്‍: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ ഇടപെട്ടത് താനാണെന്ന അവകാശവാദവുമായി ഇവഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോൾ. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നാണ് പുതിയ ആവശ്യം. എന്നാല്‍ പുറത്തുവന്ന വിവരത്തിൽ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. തന്റെ അപേക്ഷയിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതെന്നാണ് ഡോ. കെ എ പോളിന്റെ അവകാശവാദം.
നിമിഷ പ്രിയയുടെ മോചനത്തിനായി പലരും ഇടപെടുന്നുണ്ടെന്നത് വസ്തുതയാണ്. ഇവർക്കിടയിൽ പരസ്പരം അവകാശവാദ തർക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് പരസ്പരം ആക്രമിക്കുന്നതിലേക്ക് എത്തിയിരുന്നില്ല. എന്നാൽ കെ എ പോളിന്റെ പുതിയ വീഡിയോ കാന്തപുരത്തെ വ്യക്തിപരമായി പരാമർശിക്കുന്നതാണ്. നിമിഷ ജയിലിൽ തുടരുകയാണെങ്കിൽ അതിന് കാരണം കാന്തപുരം നടത്തിയ പ്രസ്താവനകളായിരിക്കുമെന്നാണ് പുതിയ വാദം.
വധശിക്ഷ സംബന്ധിച്ച അവകാശവാദങ്ങൾ നിലവിലെ ശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് പറയുന്ന ഇതേ പോൾ തന്നെ ജൂലൈ 22 ന് നിമിഷ പ്രിയുയടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടനെ ജയിലിൽ നിന്ന് പുറത്തുവിടുമെന്നും പറഞ്ഞ് വീഡിയോ പുറത്തിറക്കിയിരുന്നു. നിമിഷപ്രിയയുടെ ഭർത്താവും മകളും തന്റെ കൂടെത്തന്നെയാണ് ഉള്ളതെന്നും കെഎ പോൾ പുതിയ വീഡിയോയിൽ ആവർത്തിക്കുന്നുണ്ട്. അതേസമയം, വധശിക്ഷ സംബന്ധിച്ച് പുറത്തുവന്ന വിവരത്തിൽ ആത്മവിശ്വാസത്തോടെ ഉറച്ചു നിൽക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്. കൃത്യമായ ഉത്തരവുകൾ ലഭിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും ഓഫീസ് വിശദീകരിക്കുന്നു