മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ വിനീഷിനെ നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ്കേസ് എടുത്തിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാർഥി അനന്തുവാണ് കഴിഞ്ഞ ദിവസം വേലിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഫുട്ബോൾ കളിച്ചശേഷം മടങ്ങിവരുമ്പോഴായിരുന്നു അപകടം. വൈദ്യുതി ലൈനിൽനിന്ന് അനധികൃതമായി കേബിൾവഴി ബന്ധിപ്പിച്ച കമ്പിയിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. വേലിയിലേക്ക് വൈദ്യുതി എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അപകടമുണ്ടായതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവൃത്തിയാണെന്നും എഫ്ഐആറിൽ പറയുന്നു.
കൂടാതെ അനന്തു അപകടത്തിൽപ്പെട്ടത് കാൽ വൈദ്യുതി കമ്പിയിൽ തട്ടിയതോടെയെന്നാണും എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് അറസ്റ്റ്. അനന്തുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് സുരേഷ്.
അവധിദിവസം സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാർഥികൾക്കും ഷോക്കേറ്റത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് അറിയുന്നത്. അനന്തുവിന്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. മെഡിക്കൽ കോളജിൽ വച്ചാണ് പോസ്റ്റ്‌മോർട്ടം നടക്കുക.
എന്നാൽ ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുൻപ് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെന്നും അവർ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
‘‘എല്ലാവരുടെയും കൺമുന്നിലാണ് മോഷണം നടക്കുന്നത്. ആരോട് പരാതി പറഞ്ഞിട്ടും കാര്യമില്ല. പന്നിയെ പിടിക്കാനാണ് കെണിവയ്ക്കുന്നത്. ഭൂമി ഉടമസ്ഥന് ഇതുമായി ബന്ധമില്ല. 5 കുട്ടികൾ ഉണ്ടായിരുന്നു. ഷോക്കേറ്റ ഒരു കുട്ടി എന്റെ വീട്ടിലേക്ക് ഓടിവന്നു. മൂന്നു കുട്ടികൾ വെള്ളത്തിൽ കിടക്കുകയായിരുന്നു. ഒരാൾ കരയിലുണ്ടായിരുന്നു. കമ്പ് ഉപയോഗിച്ച് ഒരു കുട്ടിയെ വെള്ളത്തിൽനിന്നു മാറ്റി. ഞാൻ കൂട്ടുകാരെ വിളിച്ചു പറഞ്ഞ് ഫ്യൂസ് ഊരിയശേഷം മറ്റ് കുട്ടികളെ സ്ഥലത്തുനിന്നു മാറ്റി. മരിച്ച കുട്ടി മുഖം ഇടിച്ചാണ് വീണത്’’– പ്രദേശവാസിയായ ശ്യാം മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ ഇറച്ചിക്കായി പന്നി പിടിക്കൽ ഇവിടെ ബിസിനസാണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടി ഷോക്കേറ്റു മരിച്ച തോടിന്റെ ഒരു വശത്ത് കാടും മറുവശത്ത് കൃഷിഭൂമിയുമാണ്. ഇതിനു മുൻപ് ഒരാൾ ഷോക്കേറ്റു മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. കെഎസ്ഇബി ലൈൻ പ്ലാസ്റ്റിക് കേബിൾകൊണ്ട് കവറിങ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അതും നടന്നില്ല. ആളുകൾ സഞ്ചരിക്കുന്ന പാതയാണെങ്കിലും കെണി വച്ചിരിക്കുന്നത് ആരും ശ്രദ്ധിക്കില്ല. മീൻപിടിക്കാനായി കുടംബത്തോടെ പലരും എത്തുന്ന സ്ഥലമാണ്. വൈദ്യുതി മോഷ്ടിച്ച് ഇത്രയും ദൂരം ലൈൻ വലിക്കുന്നത് ആദ്യമായാണെന്നും അരകിലോമീറ്റോളം നീളത്തിൽ വയർ വലിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
സർക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വൈദ്യുതി കെണികൾക്ക് കെഎസ്‌ഇബി മൗനാനുവാദം നൽകിയിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദുഃഖകരമായ സാഹചര്യമാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. നിലമ്പൂരിൽ റോഡ് ഉപരോധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു.