നിലമ്പൂർ: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പെട്ടി വിവാദം നിലമ്പൂരിലും പൊങ്ങുന്നു. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗുകൾ വെള്ളിയാഴ്ച രാത്രി പോലീസ് പരിശോധിച്ചു. ഷാഫിയുടെ വാഹനത്തിലാണ് പരിശോധന നടത്തിയത്. നേതാക്കൾ പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോൾ പോലീസ് വാഹനം തടയുകയായിരുന്നു.
അതേസമയം വാഹനം പരിശോധിക്കാൻ ഷാഫി പറമ്പിൽ പോലീസിനോട് നിർദേശിച്ചു. തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ലെന്നു ഷാഫി പറയുന്നതും വീഡിയോയിൽ കാണാം. ഷാഫിയുടെയും രാഹുലിന്റെയും പെട്ടികൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നിലമ്പൂർ വടപുറത്തായിരുന്നു പരിശോധന. പോലീസ് പരിശോധനയിൽ പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് കണ്ടെത്താനായത്.
ആസൂത്രിതമായ സംഭവമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. സാധാരണ ജനപ്രതിനിധികളെ പുറത്തിറക്കി പെട്ടി പരിശോധിക്കാറില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചീറ്റിപ്പോയ അടവാണിത്. സർക്കാരിന്റെ ഒത്താശയോടെ ചെയ്തതാണ്. യുഡിഎഫ് നേതാക്കളുടെ പെട്ടികൾ മാത്രമാണ് പോലീസ് പരിശോധിക്കുന്നത്. പോലീസ് അവഹേളിതരാകുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കാലത്ത് പരിശോധന സ്വാഭാവികമാണെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടൽ മുറികളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിനായി കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് നഗരത്തിലെ ഹോട്ടലിൽ മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിൽ അർധരാത്രി പോലീസ് റെയ്ഡ് നടത്തിയത്. കൂടാതെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നീലപ്പെട്ടിയിൽ കള്ളപ്പണം കടത്തിയെന്നായിരുന്നു സിപിഎം ആരോപണം. ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും പോലീസിനു ലഭിച്ചില്ല. ഉപതിരഞ്ഞെടുപ്പിൽ രാഹുൽ വിജയിക്കുകയും ചെയ്തു.
അതേസമയം, മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് എംപിയും എംഎൽഎയുമാണ് വാഹനത്തിൽ വന്നതെന്ന് അറിഞ്ഞതെന്ന് പരിശോധനയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വിശദീകരിച്ചു. സ്വാഭാവികമായ പരിശോധനയാണ് നടത്തിയത്. എല്ലാവരുടെയും വാഹനങ്ങൾ പരിശോധിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തങ്ങളെ രാഷ്ട്രീയമായി അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇതേക്കുറിച്ച് യുഡിഎഫ് നേതാക്കൾ പ്രതികരിച്ചത്. ഭക്ഷണം കഴിച്ചുവരുമ്പോൾ പോലീസുകാർ കൈകാണിച്ചപ്പോൾ വാഹനം നിർത്തിയെന്നും കാറിന്റെ ഡിക്കി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ തുറന്നു കാട്ടിയെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. തുടർന്ന് പെട്ടി പരിശോധിക്കാൻ പുറത്തുവച്ചെങ്കിലും പരിശോധിക്കാൻ ഉദ്യോഗസ്ഥർ ആദ്യം തയാറായില്ല. പെട്ടി തുറന്നു പരിശോധിക്കണമെന്നും അതിന്റെ വീഡിയോ പകർത്തണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് അവരെക്കൊണ്ട് തന്നെ പെട്ടി തുറപ്പിച്ച് വീഡിയോ പകർത്തുകയാണ് ഉണ്ടായതെന്ന് ഷാഫി പറമ്പിൽ വിശദീകരിച്ചു. പരിശോധനയോട് പൂർണമായും സഹകരിച്ചതായും പരിശോധനയിൽ പരാതിയില്ലെന്നും ഷാഫി പറഞ്ഞു.
തങ്ങൾക്കെതിരെ അപമാനകരമായ പരിശോധനയാണ് നടന്നതെന്നും ഇതിന്റെ പാരിതോഷികം ജനം കൊടുക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതികരിച്ചു. പരിശോധനയിൽ സഹകരിക്കുകയാണ് വേണ്ടതെന്ന നിലപാടാണുള്ളതെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു.