നിലമ്പൂർ: യുഡിഎഫിലേക്ക് താനില്ലെന്നും നിലമ്പൂരിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി പി.വി.അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നതു ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലമ്പുഴ സീറ്റ് തൃണമൂൽ ഏറ്റെടുക്കാമെന്ന് യുഡിഎഫിനോട് പറഞ്ഞിരുന്നു. ഇവിടെ യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് അഭ്യർഥിച്ചത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. എന്നാൽ അതും തന്നില്ല യുഡിഎഫ് നേതൃത്വത്തിന്റെ മനസിലുള്ളത് അറിയാനാണ് ചോദിച്ചതെന്നും അൻവർ പറഞ്ഞു.
‘‘ബേപ്പൂരിൽ മത്സരിച്ചുകൂടെ എന്നു ചില യുഡിഎഫ് നേതാക്കൾ ചോദിച്ചു. എന്നെ കൊന്നുകൊലവിളിക്കാനാണ് തീരുമാനം. ഒറ്റവ്യക്തിയാണ് ഇതിനു പിന്നിൽ. അല്ലാതെ യുഡിഎഫിലെ മറ്റുള്ളവരല്ല. അതിനാൽ തന്നെ വിഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കു താനില്ലെന്നും പിവി അൻവർ പറഞ്ഞു. പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടേ, എന്നാൽ യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികൾ അതിനു തയാറായില്ല. പിണറായിസം മാറ്റി നിർത്തി, മറ്റുള്ള ചില ഗൂഢശക്തികളുടെ താൽപര്യം സംരക്ഷിച്ച് തന്നെ പരാജയപ്പെടുത്താൻ ഇപ്പോഴും അവർ മുന്നോട്ടു പോകുകയാണ്. അതിൽ വിട്ടുവീഴ്ചയുണ്ടായിട്ടില്ല.
സിപിഎം സ്ഥാനാർഥി എം സ്വരാജ് പിണറായിസത്തിന്റെ വക്താവാണ്. പിണറായിസത്തെ താലോലിക്കുന്നതിൽ സ്വരാജ് മുൻപന്തിയിലാണ്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ എതിർത്തതിനു കാരണങ്ങളുണ്ട്’’ – അൻവർ പറഞ്ഞു. ആരെയും കണ്ടല്ല താൻ എൽഡിഎഫിൽനിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ.
അതുപോലെ പിണറായിസത്തിനെതിരെയുള്ള പോരാട്ടത്തിൽനിന്ന് പിൻവാങ്ങാൻ ഉദ്ദേശിക്കുന്നില്ല. അധികപ്രസംഗിയാണ് എന്നാണ് പലരും പറയുന്നത്. അധികപ്രസംഗം ഇനിയും തുടരും. പാവപ്പെട്ടവരെ സഹായിക്കുക എന്നതാണ് കമ്മ്യൂണിസം. ആ നിലയ്ക്കാണ് സിപിഎമ്മിന്റെ ഭാഗമാകുന്നത്. മതനിരപേക്ഷതയുടെ ഭാഗത്തുനിന്ന പാർട്ടി ജാതിമത രാഷ്ട്രീയത്തിലേക്കു വഴിമാറി സഞ്ചരിച്ചെന്നും അൻവർ പറഞ്ഞു.
എന്നാൽ ഇന്നലെ നടന്ന യുഡിഎഫ് ഓൺലൈൻ യോഗത്തിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ചാലുടൻ പിവി അൻവറിനെ അസോഷ്യേറ്റ് അംഗമായി പ്രഖ്യാപിക്കാൻ യുഡിഎഫിൽ ധാരണയായിരുന്നു. യുഡിഎഫിനു പുറത്തുനിർത്തിയുള്ള സഹകരണമാണിത്. ഇക്കാര്യം അൻവറിനെ അറിയിക്കാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഷൗക്കത്തിനുള്ള പിന്തുണയറിയിച്ചാൽ അദ്ദേഹവുമായുള്ള സഹകരണം യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കും. തൃണമൂലിന്റെ ഭാഗമാണ് ഇപ്പോൾ അൻവർ. തന്റെ പാർട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കണമെന്നാണ് അൻവറിന്റെ ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായില്ല.