മലപ്പുറം: നിലമ്പൂരിൽ പരസ്യപ്രചരണം അവസാനിക്കാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള അവസാനഘട്ട ശ്രമവുമായി മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികൾ നിലമ്പൂരിൽ സജീവമാകും. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും. നാളെയാണ് കലാശക്കൊട്ട്.
ഇന്നു നടക്കുന്ന മഹാകുടുംബ സദസിൽ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
അതേസമയം പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിൻറെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും.
മറുവശത്ത് യൂസഫ് പഠാൻറെ വരവോടെ പി വി അൻവറിൻറെ ക്യാമ്പും ആവേശത്തിലാണ്. ചുങ്കത്തറ എടക്കര പഞ്ചായത്തുകളിലാണ് ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം.