പരപ്പനങ്ങാടി: വിവാഹപ്പിറ്റേന്ന് സ്വന്തം വീട്ടിലേക്ക് വിരുന്നുപോകവെ ഭർത്താവിന്റെ കാറിൽ നിന്നിറങ്ങി കാമുകനൊപ്പം പോയ കേസിൽ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടിൽ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു.
സ്വന്തം വീട്ടിലെ വിരുന്നിനുശേഷം ഭർത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി പുത്തരിക്കലിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സുഹൃത്തിനെ കാണണമെന്നാവശ്യപ്പെട്ട് യുവതി വാഹനം നിറുത്തിച്ചു. തുടർന്നു വണ്ടിയിൽനിന്നിറങ്ങി കാമുകനൊപ്പം പോവുകയുമായിരുന്നു. പിന്നീട് ഭർത്താവ് നൽകിയ പരാതിയിൽ യുവതിയെ വെള്ളിയാഴ്ച താനൂരിലുള്ള കാമുകന്റെ വീട്ടിൽനിന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ പോകുകയാണെന്നറിയിച്ചതിനെത്തുടർന്ന് കാമുകന്റെ കൂടെ വിട്ടയച്ചതായി പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂർ പറഞ്ഞു.