തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ തീരുമാനത്തിലെത്തി സർക്കാർ. പുതിയ കലണ്ടർ അനുസരിച്ച് ഹൈസ്‌കൂളിന് ക്ലാസുകൾ അരമണിക്കൂർ കൂടും. അതുപോലെ യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കാനാണ് തീരുമാനം. എന്നാൽ എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കില്ല. അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.
അതേസമയം എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂർ അധ്യയന സമയം ഉള്ളത്കൊണ്ടാണ് അധിക ശനിയാഴ്ചകൾ ഒഴിവാക്കിയത്. യുപി തലത്തിൽ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ. ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ് അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും തീരുമാനമായത്.
ആഴ്ചയിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത രീതിയിലായിരിക്കും ശനിയാഴ്ചത്തെ ക്ലാസുകൾ ക്രമീകരിക്കുക. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ, കലണ്ടർ തീരുമാനിച്ചത് ഹൈക്കോടതിയെ അറിയിക്കും. സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.