ന്യൂഡൽഹി: ജാർഖണ്ഡിൽ പശു മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നു. 45 കാരനായ പപ്പു അൻസാരിയാണ് കൊല്ലപ്പെട്ടത്. ഗോഡ്ഡ ജില്ലയിലെ മതിഹാനി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്.
പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ പപ്പു അൻസാരിയെ ആക്രമിച്ചത്. കോടാലിയും മറ്റ് മാരക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മൃതദേഹം അടുത്തുള്ള പാടത്ത് ഉപേക്ഷിച്ചാണ് അക്രമിക കടന്നുകളഞ്ഞത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എൻ ചൗധരി പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും ജെ.പി.എൻ ചൗധരി പറഞ്ഞു.
















































