തിരുവനന്തപുരം: ആലപ്പുഴയ്ക്കു സമീപം കടലില്‍ മുങ്ങിക്കിടക്കുന്ന ലൈബീരിയന്‍ കപ്പല്‍ എംഎസ്‌സി എല്‍സ 3ന്റെ ടാങ്കില്‍നിന്ന് ഇന്ധനം കടലിലേക്കു ചോരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫ്യുവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായിരുന്ന ചോര്‍ച്ച മുങ്ങല്‍ വിദഗ്ധര്‍ വിജയകരമായി അടച്ചതായി അധികൃതർ വ്യക്തമാക്കി. കൂടാതെ മറ്റൊരു സൗണ്ടിങ് പൈപ്പില്‍ ഇളകിയിരുന്ന ക്യാപ് മുറുക്കുകയും ചെയ്തു. അതേസമയം മെയിന്‍ എന്‍ജിന്‍ ല്യൂബ് ഓയില്‍ ടാങ്ക് 25, 26ലും കണ്ടെത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ സിംഗപ്പൂര്‍ ആസ്ഥാനമായ ടി ആന്‍ ടി സാല്‍വേജിന്റെ 12 മുങ്ങൽ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇപ്പോള്‍ പ്രദേശത്തുള്ളത്.
ഇവരിൽ ഓരോരുത്തർക്കും 30 മിനിറ്റാണ് മുങ്ങല്‍ സമയം. നടപടികള്‍ വേഗത്തിലാക്കാന്‍ 12 പേരെ കൂടി നിയോഗിക്കും. 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിക്കും. ഉപകരണങ്ങള്‍ എത്തിച്ചതിനു ശേഷം മാത്രമേ ഇന്ധനം നീക്കുന്ന ജോലികള്‍ ആരംഭിക്കുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം സാല്‍വേജ് കമ്പനിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടല്‍ത്തട്ടിലെ കപ്പലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. കപ്പലിന്റെയും കണ്ടെയ്‌നറുകളുടെയും നിലവിലെ അവസ്ഥ വിലയിരുത്തി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണു കമ്പനി. കൂടാതെ കമ്പനിയുടെ നന്ദ് സാരഥി, ഓഫ്‌ഷോര്‍ വാറിയര്‍ എന്നീ ചെറുകപ്പലുകള്‍ മേഖലയിലുണ്ട്.
ഈ പ്രവർത്തികൾക്കൊപ്പം തന്നെ തീരപ്രദേശത്തെ ശുചീകരണപ്രവര്‍ത്തനങ്ങളും സജീവമാക്കി. ഇതുവരെ തീരത്തടിഞ്ഞ 56 കണ്ടെയ്‌നറുകള്‍ തുറമുഖത്തേക്കു മാറ്റി. നാലെണ്ണം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. കൊല്ലം ഭാഗത്തു കണ്ട രണ്ട് കണ്ടെയ്‌നറുകളുടെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്താൻ സര്‍വേ നടത്തും. വേളി, പെരുമാതുറ, കോവളം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കുന്ന ജോലികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു.