തൃശൂർ: ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും, മകനെ എങ്ങനെ സ്കൂളിലയയ്ക്കും, അവന്റെ കുഞ്ഞു വയറു നിറയ്ക്കാനെന്തു ചെയ്യണം… തീർത്തും നിസ്സഹായ ആയി ഒരമ്മ… ഒരു നിവർത്തിയുമില്ലാതെ അവൻ മകന്റെ കൈ പിടിച്ച് ട്രാക്കിൽക്കൂടി നടന്നു, അകലെ നിന്നു ട്രെയിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടതേ അമ്മയുടെ കൈ വിടീപ്പിക്കാൻ ആ മകൻ ശ്രമിച്ചു. ഉച്ചത്തിൽ കരഞ്ഞു… കൊല്ലല്ലേ അമ്മേ, നമുക്ക് ജീവിക്കാം.
വെങ്ങിണിശേരി കപ്പക്കാട് വാഴപ്പറമ്പിൽ മേഘനയ്ക്കും (37) അഞ്ചാം ക്ലാസിലേക്കു ജയിച്ച ചേർപ്പ് സിഎൻഎസ് സ്കൂൾ വിദ്യാർഥി അങ്കിത് കൃഷ്ണയ്ക്കും (10) ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് അറിയാതെ നിസ്സഹായ അവസ്ഥയിലാണ്. മരണത്തെ പുൽകാൻ നോക്കിയെങ്കിലും മകന്റെ കരച്ചിലിൽ അതും നടന്നില്ല. നാട്ടുകാരും കൂർക്കഞ്ചേരി കൗൺസിലർ വിനേഷ് തയ്യിലും ചേർന്ന് ഇരുവരെയും ചേർപ്പ് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇടപെട്ട് ഒരൊറ്റ രാത്രി തങ്ങാൻ അമ്മയെയും മകനെയും അയ്യന്തോളിലെ ‘സ്നേഹിത’യിലേക്കു മാറ്റി.
തന്റെ വർഷങ്ങളായുള്ള ദുരിതയാത്ര മേഘന പറയുന്നതിങ്ങനെ: കുരിയച്ചിറയിലെ പുറമ്പോക്ക് ഭൂമിയിലുള്ള ഭർതൃവീട്ടിൽ കഴിയുമ്പോഴും സമാധാനം ഇല്ലായിരുന്നു. മാനസിക പീഡനവും വഴക്കും തുടർന്നതോടെ പലവട്ടം പോലീസിൽ പരാതി നൽകി. ദുരിതം കണ്ടറിഞ്ഞ നാട്ടുകാരും പാർട്ടി പ്രവർത്തകരും ഇടപെട്ട് ഭർത്താവിനൊപ്പം ഒന്നു രണ്ട് തവണ വാടക വീടുകളിലേക്കു താമസം മാറ്റി. ഇതിനിടെ പലയിടത്തും ജോലിനോക്കി. തന്റെ പേരിൽ ഭർത്താവെടുത്ത വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് ആളുകളുടെ വരവു തുടങ്ങിയതോടെ വാടകവീടും ജോലിയും പോയി. ഭർത്താവ് തന്നേയും മകനേയും ഉപേക്ഷിച്ചു.
ഇതോടെ തനിച്ചായ തന്നെയും മകനെയും സുഹൃത്തുക്കൾ മലപ്പുറത്തെ ഒരു ബാലാശ്രമത്തിൽ കൊണ്ടുനിർത്തി. എന്നാൽ മകനെയൊപ്പം നിർത്താൻ കഴിയില്ലെന്ന വ്യവസ്ഥയുള്ളതിനാൽ മാനസിക സമ്മർദത്താൽ കുറച്ചുനാളുകൾക്കു ശേഷം വെങ്ങിണിശേരിയിലെ സ്വന്തം വീട്ടിലേക്കു മടങ്ങി. എന്നാൽ സ്വന്തം വീട്ടുകാർ മുഖം തിരിച്ചു. സഹോദരനുമായുള്ള നിരന്തര വഴക്കും ജീവഭയവും കാരണം ഒട്ടേറെ തവണ വീടുവിട്ടിറങ്ങി. പോലീസ് സാന്നിധ്യത്തിലാണ് പലപ്പോഴും തിരികെ കയറിയത്. തന്റെ കുടുംബപ്രശ്നത്തിൽ പോലീസിന് ഇടപെടാനുള്ള പരിമിതി അറിയിച്ചതോടെ പല രാത്രികളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ കഴിയേണ്ടി വന്നു.
അവസാനം കഴിഞ്ഞ തിങ്കളാഴ്ച ഇരിങ്ങാലക്കുട റൂറൽ പോലീസിന്റെ നിർദേശ പ്രകാരം വനിതാ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വീട്ടുകാർ അനുകൂല നിലപാട് എടുക്കാത്തതിനാൽ കുഞ്ഞിനെയുംകൊണ്ട് മാറിത്താമസിക്കാനാണ് പോലീസ് നിർദേശിച്ചത്. ഒടുവിൽ മറ്റു വഴികളില്ലാത്തതിനാൽ മകനെയും കൂട്ടി റെയിൽവേ ട്രാക്കിൽ എത്തുകയായിരുന്നു. ഈ ദുരിതത്തിനൊപ്പം മൂക്കിൽ അണുബാധയുമുണ്ടായി. ഓപ്പറേഷനാണു ഡോക്ടർമാർ പറഞ്ഞ പ്രതിവിധി. മെഡിക്കൽ കോളേജിൽ മേഘനയ്ക്ക് ശസ്ത്രക്രിയ നടത്തേണ്ട ദിവസം കഴിഞ്ഞു. ചികിത്സയ്ക്കുള്ള പണവും കൂട്ടിരിപ്പുകാരും ആരും ഇല്ലാത്തതിനാൽ ചികിത്സ വേണ്ടെന്നുവച്ചിരിക്കുകയാണിപ്പോൾ. (മേഘന– 98471 48371)