കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം അഭിനയ ചക്രവർത്തി നടൻ മോഹൻലാലിന്. 2023ലെ പരമോന്നത പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹൻലാലിൻറേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചു. 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും.
മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004ൽ അടൂർ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ൽ രജനികാന്തിനും പുരസ്കാരം ലഭിച്ചു.
‘മോഹൻലാലിൻ്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ഐതിഹാസിക സംഭാവനകൾക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവർണ നേട്ടമാണെ’ന്നാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറുപ്പിൽ കുറിച്ചിരിക്കുന്നത്. 75-ാമത് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
പുരസ്കാരം കിട്ടിയതറിഞ്ഞ് നിരവധി പേരാണ് മലയാളത്തിൻറെ പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്. മോഹൻലാലിൻ്റെ നേട്ടം മലയാള സിനിമയുടെ അഭിമാന നിമിഷമെന്നാണ് സംവിധായകൻ കമൽ പറഞ്ഞത്. മോഹൻലാലിനെ ഒരു താരമായി മാത്രം കാണാനാകില്ലെന്നും ലോക സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും കമൽ പ്രതികരിച്ചു.
നാല് പതിറ്റാണ്ടായി മലയാള സിനിമാ അഭ്രപാളിയിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് നടൻ മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ വില്ലനായെത്തി പിന്നീട് മലയാള സിനിമയിൽ തന്റെ സ്വതസിദ്ധമായ ശൈലികൊണ്ട് ഇരിപ്പിടമുറപ്പിച്ച മോഹൻലാൽ ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകർന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. രണ്ട് മികച്ച നടൻ അടക്കം അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേരത്തെ മോഹൻലാലിനെ തേടി എത്തിയിട്ടുണ്ട്. 2001ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. 2019ൽ പത്മഭൂഷണും നൽകി ആദരിച്ചു.