മേഘാലയ: ഹണിമൂണിനായി മേഘാലയയിലെത്തിച്ച് ഭർത്താവിനെ യുവതി കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സോനം മേഘാലയയിലേക്കു രഘുവംശിയുമായി പോയതു തന്നെ അയാളെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നെന്നു കണ്ടെത്തൽ. ഇതിനായി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയെങ്കിലും രാജാ രംഘുവംശിയെ കൊല്ലാൻ വയ്യെന്ന് ക്വട്ടേഷൻ ഏറ്റെടുത്തവർ ആവർത്തിച്ച് പറഞ്ഞുവെന്നും പോലീസ്. എന്നാൽ രാജയുമായി തിരികെ മടങ്ങിപ്പോകാൻ കഴിയില്ലെന്നും ക്വട്ടേഷൻ തുക നാലു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി നൽകാമെന്നും സോനം പറഞ്ഞുവെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. മാത്രമ്ലല കൃത്യം നിർവഹിച്ച കൊലയാളികൾക്ക് മൃതദേഹം കൊക്കയിലേക്ക് തള്ളിയിടാനും സോനത്തിൻറെ സഹായം ലഭിച്ചുവെന്നും പോലീസ് പറയുന്നു.
ജൂൺ രണ്ടിന് ചിറാപ്പുഞ്ചിക്കടുത്ത സോഹ്റ വെള്ളച്ചാട്ടത്തിനരികെയാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. കാമുകനൊപ്പം ജീവിക്കുന്നതിനാണ് സോനം കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. ഇൻഡോറിൽ വച്ച് മേയ് 11ന് വിവാഹം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം മുതൽ തന്നെ രാജയെ വകവരുത്താൻ സോനം പദ്ധതി തയ്യാറാക്കിത്തുടങ്ങിയെന്നും ഇതിനായി കാമുകൻ രാജ് കുഷ്വാഹിൻറെ സഹായവും ലഭിച്ചുവെന്നും കണ്ടെത്തി. കാമുകൻ മേഘാലയയിലേക്ക് പോയില്ലെങ്കിലും ഇൻഡോറിലിരുന്ന് കാര്യങ്ങൾ നിയന്ത്രിച്ചുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
മധുവിധുവിനായി മേയ് 21ന് ഗുവാഹട്ടിയിൽ നവദമ്പതികൾ എത്തി. ഇവരെ പിന്തുടർന്നെത്തിയ ക്വട്ടേഷൻ സംഘാംഗങ്ങളും തൊട്ടടുത്ത ഹോട്ടൽ തന്നെ താമസത്തിന് തിരഞ്ഞെടുത്തു. ഷില്ലോങിലേക്ക് സോനവും രാജയും പോയപ്പോൾ ഇവർ പിന്തുടർന്നു. പിറ്റേന്ന് സോനം രാജയെയും കൂടി കുത്തനെയുള്ള വെള്ളച്ചാട്ടം കാണാനെന്ന് പറഞ്ഞ് കൊണ്ടുപോയി. അവിടേക്ക് പിന്തുടർന്നെത്തിയ കൊലയാളികൾ കൃത്യം നിർവഹിക്കുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. സോനത്തിന് പുറമെ രാജ്, വിശാൽ ചൗഹാൻ, ആകാശ് രാജ്പുത്, ആനന്ദ് കുർമി എന്നിവരാണ് കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കെടുത്തത്.
അതേസം മഅതിനാടകീയമായാണ് സോനം ഞായറാഴ്ച രാത്രിയോടെ നന്ദ്ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതെന്ന് മേഘാലയ പോലീസ് പറയുന്നു. മകൾ നിരപരാധിയാണെന്നും മേഘാലയ പോലീസ് കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് സോനത്തിൻറെ പിതാവ് ആരോപിച്ചു. പക്ഷെ രാജയുമായുള്ള വിവാഹത്തിന് സോനത്തിന് സമ്മതമായിരുന്നില്ലെന്നും കുടുംബം നിർബന്ധിച്ച് വിവാഹം നടത്തിയാണെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. കൊല്ലപ്പെട്ട രാജയുടെ സഹോദരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സോനത്തിൻറെ എതിർപ്പ് തള്ളിയ കുടുംബം സ്വജാതിയിൽ നിന്നല്ലാതെ വിവാഹം അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ വിവാഹശേഷം എന്തു സംഭവിച്ചാലും താൻ ഉത്തരവാദിയായിരിക്കില്ലെന്ന് സോനം കുടുംബത്തോട് പറഞ്ഞുവെന്നും സഹോദരൻ പറയുന്നു.