ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 60 പേരുടെ ശവസംസ്കാര ചടങ്ങ് ഇറാനിൽ നടന്നു. ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. ആയിരങ്ങൾ ആണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തിൽ 600 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഉൾപ്പെട്ടിരുന്നു. അത്രമേൽ വൈകാരിക നിമിഷങ്ങൾക്കാണ് കൂട്ട ശവസംസ്കാര ചടങ്ങ് സാക്ഷ്യം വഹിച്ചത്.
അതിനിടെ ഇസ്രയേലിൻറെയും അമേരിക്കയുടെയും ആക്രമണങ്ങൾക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാൻറെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡൻറ് ട്രംപിൻറെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേൽ ‘രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു’വെന്നും ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നുവെന്നും അരാഗ്ചി പരിഹസിച്ചു. ഇസ്രയേൽ ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി കാണിക്കാൻ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ ‘എക്‌സി’ലൂടെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ആരോപണങ്ങൾക്കും ഇറാൻ വിദേശകാര്യ മന്ത്രി മറുപടി നൽകി. ട്രംപ് വ്യാമോഹങ്ങൾ ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന ട്രംപിന്റെ പരാമർശത്തെ അപലപിച്ച് അബ്ബാസ് അരഗ്ചി, യു എസ് പ്രസിഡൻറിൻറേത് അനാദരവ് നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഭാഷയ്ക്ക് ബഹുമാനം വേണമെന്നും, ഇറാന്റെ യഥാർത്ഥ ശേഷി വെളിപ്പെടുത്താൻ മടിക്കില്ലെന്നും വ്യക്തമാക്കി. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ട്രംപ് അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.