മുംബൈ: കയ്യിൽ കരുതിയ പാമ്പിനെ വന്ദേഭാരത് എക്‌സ്പ്രസിനുള്ളിൽ തുറന്നുവിട്ട യുവാവ് പിടിയിൽ. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ ആണ് സെൻട്രൽ റെയിൽവേ ആർപിഎഫ് ഉദ്യോഗസ്ഥർ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിൽ (ട്രെയിൻ നമ്പർ 22225) കഴിഞ്ഞ ഡിസംബർ 27-നായിരുന്നു സംഭവം.
സി-16 കോച്ചിലെ ശുചിമുറിയ്ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. പിന്നാലെ റെയിൽവേ ജീവനക്കാർ ശുചിമുറി പൂട്ടുകയും കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിലെത്തിയതിന് പിന്നാലെ പാമ്പിനെ പിടികൂടി. ആർപിഎഫ് നടത്തിയ വിശദമായ അന്വേഷത്തിന് പിന്നാലെയാണ് ജഗനെ പിടികൂടിയത്.
അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
















































