വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള ഭിന്നത അതിന്റെ മൂർദ്ധന്യത്തിലെത്തിയതായി റിപ്പോർട്ട്. മാത്രമല്ല വഷളായ ബന്ധം പരിഹരിക്കാൻ ആഗ്രഹമില്ലെന്ന് ട്രംപും മസ്‌കും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെ ട്രംപ് മസ്‌കിനെതിരെ ഭീഷണിയുടെ സ്വരവുമായെത്തി.
ഇലോൺ മസ്‌ക് ഡെമോക്രാറ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എൻബിസി ചാനലിനോടായിരുന്നു ട്രംപിന്റെ പ്രതികരണം. മസ്‌കുമായി ഒത്തുതീർപ്പിലെത്താൻ പദ്ധതിയില്ല. ഞാൻ മറ്റ് കാര്യങ്ങളിൽ തിരക്കിലാണ്. അദ്ദേഹത്തോട് സംസാരിക്കാൻ ഉദ്ദേശ്യമില്ല.’ മസ്‌കുമായുള്ള ബന്ധം അവസാനിച്ചെന്ന് കരതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് വ്യക്തമാക്കുന്നു. പിന്നാലെയായിരുന്നു 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ മസ്‌ക് ഡെമോക്രാറ്റ് സ്ഥാനാർഥികളുമായുള്ള സഹകരണം സബന്ധിച്ച പ്രതികരണം. ‘അദ്ദേഹം അങ്ങനെ ചെയ്താൽ, അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം നൽകേണ്ടിവരും’ ട്രംപ് പറയുന്നു.
അതേസമയം ട്രംപുമായി പിണങ്ങിയ മസ്‌ക് അമേരിക്കൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന ക്യാംപയിന് പലതരത്തിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ അധികാരത്തിലെത്തിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മസ്‌ക് എതിർപാളയത്തിൽ എത്തുയേക്കാവുന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.
മാത്രമല്ല, മസ്‌കിന്റെ കമ്പനികൾക്ക് അമേരിക്കയിൽ നൽകിയ സർക്കാർ കരാറുകളും സബ്സിഡികളും വെട്ടിക്കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. 22 ബില്യൺ ഡോളറിന്റെ സ്‌പേസ് എക്‌സ് കരാറുകളെ ഉൾപ്പെടെ ട്രംപിന്റെ തീരുമാനം ബാധിച്ചേക്കും. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും ട്രംപ് ഇതിനോടകം തള്ളിയിട്ടുണ്ട്. അതേസമയം അമേരിക്കയിൽ നിന്നു നാടുകടത്തപ്പെട്ടാൽ മസ്കിനെ സ്വീകരിക്കാൻ തയാറാണെന്നു റഷ്യ അറിയിച്ചിട്ടുണ്ട്.