തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ. തന്റെ പേര് വെട്ടി എന്നുള്ള വിവരം ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വൈഷ്ണ പ്രതികരിച്ചു. മറ്റ് കാര്യങ്ങൾ പാർട്ടി നോക്കുമെന്നും മത്സരിക്കാൻ കഴിയുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പ്രതികരിച്ചു.
‘പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണാനാകില്ല. മറ്റ് ആളുകൾ ഇതിന് പിന്നിൽ കാണും. 25 വർഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. ഇവിടെ ആദ്യം മുതൽ ജയിക്കും എന്ന ഒരു ട്രെൻഡ് വന്നിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങൾ ഉണ്ടായത്. കോടതിയെ സമീപിക്കണോ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാർട്ടി തീരുമാനിക്കും’- വൈഷ്ണ പറഞ്ഞു.
അതേസമയം മേൽവിലാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തത്. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചേക്കില്ല. പേരൂർക്കട ലോ കോളേജിലെ നിയമവിദ്യാർത്ഥിയായ 24കാരി വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം തുടക്കം മുതൽ ശ്രദ്ധനേടിയിരുന്നു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റും ടെക്നോപാർക്ക് ജീവനക്കാരിയും കൂടിയാണ് വൈഷ്ണ. ആദ്യഘട്ടത്തിൽ കവടിയാറിൽ ശബരീനാഥന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച പേരായിരുന്നു വൈഷ്ണയുടേത്.
സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി നൽകിയത്. തുടർന്ന് ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. മുട്ടടയിൽ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിരുന്നു. സിപിഐഎം പരാതി അംഗീകരിച്ച് വൈഷ്ണയുടെ വോട്ട് നീക്കുകയായിരുന്നു. ഇതിൽ കോൺഗ്രസ് അപ്പീലുമായി പോയേക്കുമെന്നാണ് സൂചന.
















































