കോഴിക്കോട്: കുണ്ടുങ്ങലിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയെ കൊലപ്പെടുത്താൻ പെട്രോളുമായി വന്ന ഭർത്താവ് നൗഷാദ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ മുറ്റത്ത് ഉണ്ടായിരുന്ന ഇരുചക്രവാഹനത്തിന് തീയിട്ടു. നിരന്തരം തന്നെ ഉപദ്രവിക്കാറുണ്ടെന്നു ഭാര്യ ജാസ്മിൻ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. തുടർന്നു പ്രതി നൗഷാദിനെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. ഇയാൾ ലഹരി ഉപയോഗിച്ചാണ് ഭാര്യയോട് ക്രൂരത കാണിച്ചിരുന്നതെന്നും പരാതിയുണ്ട്.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച ജാസ്മിനെ കാണാൻ കോഴിക്കോട് കുണ്ടുങ്ങലെ വീട്ടിലേക്ക് അവരുടെ ഉമ്മയും ഉപ്പയും വന്നിരുന്നു. ഇതേത്തുടർന്നുള്ള വിരോധത്തിലാണ് നൗഷാദ് കൊലപാതകശ്രമം നടത്തിയതെന്നാണ് ജാസ്മിൻ പറയുന്നത്. ഇവരുടെ മുഖത്തടക്കം അടിച്ചു പരുക്കേൽപ്പിച്ചു. കൂടാതെ കത്തി ഉപയോഗിച്ച് നെറ്റിയിലും പോറലേൽപ്പിച്ചു.
അതിനു ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരിച്ചെത്തിയപ്പോൾ കയ്യിൽ പെട്രോൾ നിറച്ച കുപ്പിയുമായാണു വന്നത്. വാതിലിൽ മുട്ടിയപ്പോൾ ഭയംകൊണ്ട് ജാസ്മിൻ വാതിൽ തുറന്നില്ല. ഒരുപാട് സമയം തുറക്കാതിരുന്നപ്പോൾ മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ ഇരുചക്രവാഹനം പെട്രോൾ ഒഴിച്ച് കത്തിച്ചു.
അതേസമയം ഇതു ആദ്യമായല്ല, നൗഷാദിൽ നിന്ന് ജാസ്മിൻ ക്രൂര മർദനങ്ങൾക്ക് ഇരയാവുന്നതെന്നാണ് പറയുന്നത്. ജാസ്മിൻ നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ വച്ച് കൂട്ടുകാർക്കൊപ്പം എടുത്ത ഫോട്ടോയെ ചൊല്ലിയാണ് നൗഷാദ് പ്രശ്‌നമുണ്ടാക്കി തുടങ്ങുന്നത്. അതിന്റെ പേരിൽ പലപ്പോഴും കൊല്ലാൻ ശ്രമിച്ചെന്നും ജാസ്മിൻ പറയുന്നു. നൗഷാദിന്റെയും ജാസ്മിന്റെയും രണ്ടാം വിവാഹമാണ്. രണ്ടാം വിവാഹത്തിൽ ഇരുവർക്കും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. തന്നെ ഉറങ്ങാൻ സമ്മതിക്കാതെ മർദിക്കുമെന്നും ജാസ്മിൻ പറയുന്നു. കത്തി എടുത്ത് ശരീരത്തിൽ വരയ്ക്കും. ശ്വാസം മുട്ടിക്കും. ഞാൻ പിടയുമ്പോൾ വിടും. ഇത് ആവർത്തിച്ചുകൊണ്ടിരിക്കും’ ജാസ്മിൻ പറഞ്ഞു.
നൗഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നും തന്റെ മകളോട് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്നും ജാസ്മിന്റെ രക്ഷിതാക്കളും പറയുന്നു. അതേസമയം ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, നരഹത്യാശ്രമം തുടങ്ങി അഞ്ചു വകുപ്പുകൾ ചേർത്താണ് നൗഷാദിനെതിരെ ചെമ്മങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മജിസ്‌ട്രേറ്റ് മുൻപിൽ ഹാജരാക്കിയ ശേഷം പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.