കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നു പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട്. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദാണു മരിച്ചത്.രണ്ടു വർഷങ്ങൾക്കു മുൻപ് ഇവരുടെ മൂത്ത കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിൽ അസ്വഭാവികയുണ്ടെന്ന കുട്ടിയുടെ പിതാവിൻറെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
നിസാറിന്റെ ഭാര്യ ആയിഷ സുൽഫത്തിന്റെ കുറ്റിച്ചിറയിലുള്ള വീട്ടിൽ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. തൊണ്ടയിൽ ഷാംപു കുപ്പിയുടെ അടപ്പു കുടുങ്ങിയ കുട്ടിയെ രാത്രി ഒമ്പതരയോടെ കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിച്ചു. എന്നാൽ മരണം സംഭവിച്ചിരുന്നു. വിവരം ഭാര്യയോ, ഭാര്യ വീട്ടുകാരോ തന്നെ അറിയിച്ചില്ലെന്നും മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും അറിയിച്ചാണു ടൗൺ പോലീസിൽ നിസാർ പരാതി നൽകിയത്.
ഇരുവരുടെയും ആദ്യത്തെ കുട്ടി 2023 ജൂലൈയിൽ തൊണ്ടയിൽ പാൽ കുടുങ്ങിയാണു മരിച്ചത്. ഈ കുട്ടിയുടെ മരണത്തിലും സംശയമുണ്ടെന്നു നിസാർ പരാതിയിൽ പറയുന്നു. നിസാറും ആയിഷയും കുറച്ചു കാലമായി ഒന്നിച്ചല്ല താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്നാണ് ആയിഷ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ടൗൺ സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.