കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്- സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ. ലാത്തിച്ചാർജിൽ പരുക്കേറ്റ ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ മാർ പറഞ്ഞു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്, അഞ്ചു ദിവസത്തെ വിശ്രമം നിർദേശിച്ചുവെന്നും പ്രവീൺ.
റാലിക്കിടെ ലാത്തിച്ചാർജ് നടത്തിയിട്ടില്ല എന്ന് പറയുന്ന എസ്പി ദൃശ്യങ്ങൾ പരിശോധിക്കുവാൻ തയ്യാറാകണം. കണ്ണുണ്ടെങ്കിൽ എസ്പി ദൃശ്യങ്ങൾ കാണണം. പോലീസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു. കൂടാതെ മറ്റൊരു പ്രവർത്തകന്റെ കണ്ണിന് ഗുരുതര പരുക്കേറ്റുവെന്നും അദ്ദേഹം പ്രതികരിച്ചു. എംപിയെ അറിയാത്തവർ അല്ല ഇവിടുത്തെ പോലീസുകാർ. എന്നിട്ടും പേരാമ്പ്ര ഡിവൈഎസ്പി സിപിഎം ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും പ്രവീൺ കുമാർ പറഞ്ഞു.
അതേ സമയം, സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നു ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പേരാമ്പ്രയിൽ യുഡിഎഫ്- സിപിഎം റാലിക്കിടെ പോലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരുക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.