തിരുവനന്തപുരം: ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിനു ശിക്ഷാകാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം സർക്കാർ തൽക്കാലം മരവിപ്പിച്ചു. ഷെറിനെ വിട്ടയയ്ക്കുന്നതിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപണമുയർന്നതിനാലും മന്ത്രിസഭാ തീരുമാനത്തിനുശേഷം ജയിലിൽ സഹതടവുകാരിയെ കയ്യേറ്റം ചെയ്ത കേസിൽ ഇവർ പ്രതിയായതിനാലുമാണു പിൻമാറ്റം.
കഴിഞ്ഞ ജനുവരിയിലാണ് ഷെറിന് അകാലവിടുതൽ നൽകാൻ മന്ത്രിസഭ തീരുമാനിച്ചത്. എങ്കിലും രണ്ടുമാസം കഴിഞ്ഞിട്ടും ഫയൽ അംഗീകാരത്തിനായി ഗവർണർക്ക് അയച്ചില്ല. ഇതിനിടയിൽ സഹതടവുകാരിയെ ഷെറിൻ ആക്രമിച്ചതും വിനയായി.
കൂടാതെ ഷെറിനെ വിട്ടയയ്ക്കുന്നതിനെതിരെ ഗവർണർക്കു പല ഭാഗത്തുനിന്നും പരാതി ലഭിച്ചിരുന്നു. ഇതിൽ ഗവർണർ വിശദീകരണം ചോദിക്കുമെന്ന സൂചനയും സർക്കാരിനു ലഭിച്ചു. മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിനു വിടാനുള്ള ഫയൽ ദിവസങ്ങൾക്കകം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൈമാറിയെങ്കിലും സാഹചര്യം എതിരായതോടെ പിന്നീട് അനങ്ങിയില്ല. കഴിഞ്ഞ ഓഗസ്റ്റിൽ ചേർന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അകാല വിടുതലിനു ശുപാർശ ചെയ്തത്.