കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എകെ ബാലന് ഒരു കോടി രൂപ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടിസ് അയച്ചത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. ഈ പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും ക്ഷമാപണം നടത്തിയില്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.
അതേസമയം യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എകെ ബാലൻറെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും രംഗത്തെത്തിയിരുന്നു. വർഗീയ വിഭജനത്തിനാണ് സിപിഎം നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അമീറിൻറെ പ്രതികരണം. ആഭ്യന്തരം ജമാ അത്തെ ഇസ്ലാമി ഭരിച്ചാൽ പല മാറാടുകളുണ്ടാവുമെന്നാണ് ബാലൻറെ പരാമർശം.
ബാലൻറെ പ്രസ്താവന സിപിഎം നേതൃത്വത്തിൻറെ അറിവോടെയെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാലൻ കേരളത്തോട് മാപ്പു പറയണമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീർ പി അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.















































