യമനിലെ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഇസ്രയേൽ. ഹൂതി വിമതരെ ലക്ഷ്യമിട്ട് വിമാനത്താവളം ഐഡിഎഫ് ആക്രമിക്കുകയായിരുന്നു. തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായതെന്ന് ഹൂതികളുടെ സാറ്റലൈറ്റ് വാർത്ത ചാനൽ റിപ്പോർട്ട് ചെയ്തു.
നേരത്തെ വിമാനത്താവളത്തിൽനിന്നും സമീപത്തുനിന്നും ഒഴിഞ്ഞു പോകണമെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രെയ് മുന്നറിയിപ്പ് നൽകിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആക്രമണം. തെൽ അവീവിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് സൈനിക നീക്കം.
മുൻപ് ഇസ്രയേൽ വിമാനത്താവളം ആക്രമിച്ച ഹൂതി വിമതർക്കെതിരെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപടികൾ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച അദേഹം തിരിച്ചടി ഒന്നിൽ ഒതുങ്ങില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇറാന്റെ പിന്തുണയുള്ള വിമതർക്കെതിരെ ഇസ്രായേൽ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും നടപടിയെടുക്കുമെന്നും തങ്ങൾക്കൊപ്പം അമേരിക്കയും ചേരുമെന്നും നെതന്യാഹു മുൻപ് പറഞ്ഞിരുന്നു.
ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് യെമനിൽനിന്ന് ഹൂതി വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിലെ സുരക്ഷാ പ്രധാന്യമുള്ള മേഖലയിൽ പതിച്ചത്. ആക്രമത്തിന് പിന്നാലെ സൈനിക നേതൃത്വവുമായി ഫോണിൽ ചർച്ച നടത്തിയ നെതന്യാഹു ഉന്നതതല യോഗവും വിളിച്ചിരുന്നു. ഹൂതികൾക്കുള്ള തിരിച്ചടി കനത്തതായിരിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സും മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഞങ്ങളെ ആക്രമിക്കുന്നവരെ ഏഴ് മടങ്ങ് തിരിച്ചാക്രമിക്കും’ അദ്ദേഹം പറഞ്ഞു.
അതേസമയം ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേർന്നുള്ള പൂന്തോട്ടത്തിലാണ് മിസൈൽ പതിച്ചത്. വിമാനത്താവളത്തിന്റെ പാർക്കിങ് ഭാഗത്തിനോട് ചേർന്ന് നിൽക്കുന്ന ഭാഗമാണിതെന്നാണ് വിവരം. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. എന്നാൽ, ഇസ്രായേൽ ആക്രമണങ്ങൾ പിന്തിരിപ്പിക്കില്ലെന്നും ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതി മീഡിയ ഓഫിസ് മേധാവി നസ്‌റുദ്ദീൻ ആമിർ പറഞ്ഞു.