ടെഹ്റാൻ: ഇസ്രയേൽ ഇറാൻ സംഘർഷം 9ാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇറാനെതിരെയുള്ള വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ഇസ്രയേൽ ശനിയാഴ്ചയും വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പടിഞ്ഞാറൻ ഇറാനിലെ മിസൈൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതായി ഇസ്രയേൽ സൈന്യം പറഞ്ഞു.
ശനിയാഴ്ച ഇറാന്റെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിനു നേരെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഇതു രണ്ടാം തവണയാണ് ഇസ്ഫഹാൻ ആണവകേന്ദ്രം ഇസ്രയേൽ വ്യോമസേന ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂൺ 13നായിരുന്നു ഇറാനിലെ ആണവ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആദ്യ ആക്രമണം നടത്തിയത്. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കണക്കനുസരിച്ച്, ഏകദേശം 50 യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതിയിൽ നിർണായക സ്ഥാനമാണ് ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് ഉള്ളത്. യുറേനിയം സമ്പൂഷ്ടീകരണ സൗകര്യവും ആണവ ഇന്ധന നിർമാണ പ്ലാന്റും ഇവിടെയുണ്ട്. അതേസമയം ഇതുവരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ 657 പേർ കൊല്ലപ്പെട്ടതായി ഇറാൻ ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി.
കൂടാതെ തെക്കുപടിഞ്ഞാറൻ ഇറാനിൽ ശക്തമായ സ്‌ഫോടനം നടന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ഇറാന്റെ തെക്കൻ നഗരമായ ഷിറാസിലെ ഒരു സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട് ഇസ്രയേലി വ്യോമാക്രമണം നടന്നെന്നും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. നേരത്തെ വടക്കുപടിഞ്ഞാറൻ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്‌സ് സേനയിലെ ഒരു മുതിർന്ന കമാൻഡറെ സൈന്യം കൊലപ്പെടുത്തിയതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും അവകാശപ്പെട്ടു.
ഇതിനിടെ ഇസ്രയേൽ നഗരങ്ങളായ ഹൈഫയിലും ബീർഷെബയിലും ഇറാൻ മിസൈലുകൾ പ്രയോഗിച്ചു. ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. അതേസമയം ഇസ്രയേലുമായുള്ള സംഘർഷത്തിൽ അമേരിക്ക ഇടപെടരുതെന്നും അത് എല്ലാവർക്കും അപകടകരമാകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വീണ്ടും മുന്നറിയിപ്പ് നൽകി. എന്നാൽ യൂറോപ്പുമായി ചർച്ചകൾ തുടരാനുള്ള സന്നദ്ധത ഇറാൻ അറിയിച്ചിട്ടുണ്ട്. അതിനിടെ ഇസ്രയേലിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് ഒരു ജർമൻ സൈക്ലിസ്റ്റിനെ ഇറാൻ കസ്റ്റഡിയിലെടുത്തതായി എപി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 827 ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്നുള്ള 310 ഇന്ത്യൻ പൗരന്മാരുമായി മഷാദിൽ നിന്നുള്ള മറ്റൊരു വിമാനം ശനിയാഴ്ച വൈകിട്ട് 4:30 ന് ന്യൂഡൽഹിയിൽ ഇറങ്ങിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.