അമൃത്സർ: ഓപ്പറേഷൻ സിന്ദൂറിനേയും മോദിയേയും പരിഹസിച്ചുകൊണ്ടുള്ള പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പരാമർശം വിവാദമാകുന്നു. ഭഗവന്ത് മാന്റെ ‘ഒരു രാഷ്ട്രം ഒരു ഭർത്താവ്’ എന്ന പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഭഗവന്ത് മാൻ എല്ലാ പരിധികളും ലംഘിച്ചുവെന്നും പഞ്ചാബ് മുഖ്യമന്ത്രി ഓപ്പറേഷൻ സിന്ദൂറിനെ പരിഹസിക്കുകയാണെന്നുമാണ് ബിജെപിയുടെ ആരോപണം. മാത്രമല്ല ഇന്ത്യൻ സായുധ സേനയേയും മുഖ്യമന്ത്രി അപമാനിച്ചെന്നും ബിജെപി ആരോപിച്ചു.
ബിജെപി വീടുകളിൽ സിന്ദൂരം വിതരണം ചെയ്യുമെന്ന റിപ്പോർട്ടുകളെ പരാമർശിച്ചുകൊണ്ടായിരുന്നു ഭഗവന്ത് മാന്റെ പരാമർശം. ‘‘മോദിയുടെ പേരിൽ നിങ്ങൾ സിന്ദൂരം ധരിക്കുമോ? ഇത് ഒരു രാഷ്ട്രം, ഒരു ഭർത്താവ് പദ്ധതിയാണോ?’ – ഭഗവന്ത് മാൻ ചോദിച്ചു. ഇതിനു മറുപടിയായി ഭഗവന്ത് മാൻ ‘സീറോ സെൻസിറ്റിവിറ്റി’ ഉള്ള ആളാണെന്നാണ് ബിജെപി ഇതിനു മറുപടി നൽകിയത്. ‘‘ഭഗവന്ത് ഉടൻ രാജിവയ്ക്കണം. സായുധ സേനയെ അനാദരിക്കുന്ന നടപടിയാണ് ഇത്. വിജയകരമായ ഒരു സൈനിക നടപടിയെ മാൻ ഇകഴ്ത്തുന്നു. ഇത് ഇന്ത്യാ വിരുദ്ധമല്ലെങ്കിൽ, പിന്നെ എന്താണെന്നു ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.