ടെഹ്റാൻ: ഇസ്രയേൽ– ഇറാൻ സംഘർഷം അനുദിനം വഷളാകുന്നതിനിടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്തയെത്തി. ഇന്ത്യയ്ക്കു മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ആയിരത്തോളെ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും.
ഇറാൻ വ്യോമപാത തുറന്നതോടെ ആയിരത്തോളം വിദ്യാർഥികൾക്ക് ഇന്ന് യാത്ര തിരിക്കാനാകുമെന്നാണ് റിപ്പോർട്ട്. ഇന്നു രാത്രി തന്നെ വിദ്യാർഥികൾ ഡൽഹിയിൽ മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയാണ് ഇറാൻ തങ്ങളുടെ വ്യോമപാത അടച്ചത്. ഇതോടെ ഇന്ത്യൻ വിദ്യാർഥികൾ അടക്കം ഒട്ടേറെ വിദേശ വിദ്യാർഥികൾ ടെഹ്റാനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാനു പിന്നാലെ ഇറാഖും തങ്ങളുടെ വ്യോമപാത അടച്ചിരുന്നു.
അതേസമയം ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.