ടെഹ്റാൻ : അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യുഎൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐഎഇഎ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതിയെ അറിയിക്കാതെ തന്നെ രാജ്യത്തിന്റെ ആണവകേന്ദ്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ആണവ നിർവ്യാപന ഉടമ്പടി പ്രകാരം ഇറാന് അത് ചെയ്യാൻ കഴിയുമെന്നും റാഫേൽ ഗ്രോസി യുഎൻ സെക്യൂരിറ്റി കൗൺസിലിനെ അറിയിച്ചു.
അതേ സമയം, ആക്രമണത്തെ യു എൻ സെക്യൂരിറ്റി കൗണ്‍സിലിൽ ന്യായീകരിക്കുകയാണ് അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷം പുതിയതലത്തിലേക്ക് മാറിയതോടെ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിൽ ലോക രാജ്യങ്ങളും ആശങ്കയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ കയറ്റുമതി നടക്കുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. കടലിടുക്ക് അടക്കുകയാണെങ്കിൽ എണ്ണ വില ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റും ഇങ്ങനെയാണ്. ‘ ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്നതിൽ എനിക്ക് അനുകൂല നിലപാടാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഭരണമാറ്റം എന്ന പദപ്രയോഗം ശരിയല്ല. എന്നാൽ നിലവിലെ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്ത് കൊണ്ട് ഭരണമാറ്റം ഉണ്ടായിക്കൂടാ?’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇറാനു നേരെയുള്ള യുഎസ് ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടുള്ളതല്ലെന്ന് നേരത്തെ വാർത്താ സമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കിയിരുന്നു. ഇറാനിൽ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നേരത്തേ സൂചിപ്പിച്ചിരുന്നു.
അതേസമയം, ഇറാനിലെ യുഎസ് ആക്രമണം നിലവിൽ പ്രതിസന്ധിയിലായ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണമാക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണം അവസാനിപ്പിക്കാനും ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച് ഗൗരവമുള്ള, തുടർച്ചയായ ചർച്ചകളിലേക്ക് മടങ്ങാനും ഉടനടി തീരുമാനിച്ച് അതിനായി പ്രവർത്തിക്കണം. ആണവ നിർവ്യാപന കരാറിനെ ഇറാൻ മാനിക്കണമെന്നും അദ്ദേഹം യുഎൻ സുരക്ഷാ സമിതിയോഗത്തിൽ പറഞ്ഞു.