നാഗ്പൂർ: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. നാഗ്പൂർ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 38.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. തുടക്കം പതറിയെങ്കിലും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (87), ശ്രേയസ് അയ്യരും (59), അക്‌സർ പട്ടേലും (52) ചേർന്ന് വിജയം ഇന്ത്യൻ തീരത്തെത്തിക്കുകയായിരുന്നു. നേരത്തെ അരങ്ങേറ്റക്കാരൻ ഹർഷിത് റാണ, രവീന്ദ്ര ജഡേജ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ താരതമ്യേന ചെറിയ സ്‌കോറിൽ ഒതുക്കിയത്. ജോസ് ബ്ടലർ (52), ജേക്കബ് ബേതൽ (51) എന്നിവരുടെ ഇന്നിംഗ്‌സുകൾ മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്.
ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ 19 റൺസുള്ളപ്പോൾ അരങ്ങേറ്റക്കാരൻ യശസ്വി ജയ്‌സ്വാളിന്റെ (15) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ഫിൽ സാൾട്ടിന് ക്യാച്ച്. പിന്നാലെ രോഹിത്തും മടങ്ങി. ഏഴ് പന്തുകൾ നേരിട്ട രോഹിത്, സാകിബ് മെഹ്മൂദിന്റെ പന്ത് ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമത്തിൽ എഡ്ജായ പന്തിൽ മിഡ് ഓണിൽ ലിയാം ലിവിംഗ്സ്സ്റ്റണിന്റെ കൈകളിലേക്ക്. പിന്നീട് ഗിൽ – ശ്രേയസ് സഖ്യം 94 റൺസ് കൂട്ടിചേർത്തു. വിരാട് കോലിയുടെ അഭാവത്തിൽ ഗിൽ മൂന്നാം നമ്പറിലാണ് കളിച്ചത്. ശ്രേയസ് നാലാം സ്ഥാനത്തും. ഇരുവരും ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
വേഗത്തിൽ റൺസ് കണ്ടെത്തിയ ശ്രേയസ് 16-ാം ഓവറിലെ അവസാന പന്തിലാണ് മടങ്ങുന്നത്. ബേതലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു താരം. 36 പന്തുകൾ മാത്രം നേരിട്ട താരം രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഇതോടെ മൂന്നിന് 113 എന്ന നിലയിലായി ഇന്ത്യ. തുടർന്നെത്തിയ അക്‌സർ, ഗില്ലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 108 റൺസാണ് ഇരുവരും ടോട്ടലിനൊപ്പം കൂട്ടിചേർത്തത്. സ്ഥാനക്കയറ്റം ലഭിച്ച അക്‌സർ 47 പന്തിലാണ് 52 റൺസ് നേടിയത്. ഒരു സിക്‌സും ആറ് ഫോറും നേടിയ താരം ആദിൽ റഷീദിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. തുടർന്നെത്തിയ കെ എൽ രാഹുലിൽ (2) ആദിൽ റഷീദിന്റെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകി മടങ്ങി. സെഞ്ചുറി പൂർത്തിയാക്കാനുള്ള ധൃതിയിൽ ഗിൽ മടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മെഹ്മൂദിനായിരുന്നു വിക്കറ്റ്. ഹാർദിക് പാണ്ഡ്യ (9) – രവീന്ദ്ര ജഡേജ (12) സഖ്യം കൂടുതൽ നഷ്ടമാവാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഫിലിപ്പ് സാൾട്ട് (43) – ബെൻ ഡക്കറ്റ് (32) സഖ്യം 75 റൺസ് ചേർത്തു. ഒമ്പതാം ഓവറിൽ കൂട്ടുകെട്ട് പൊളിഞ്ഞെങ്കിലും അപ്പോഴേക്കും മികച്ച തുടക്കം ഇംഗ്ലണ്ടിന് ലഭിച്ചിരുന്നു. എന്നാൽ രണ്ട് റൺസ് കൂട്ടിചേർക്കുന്നതിനിടെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി. ആദ്യം ഫിലിപ്പ് സാൾട്ട് റണ്ണൗട്ടായി. പിന്നാലെ 10-ാം ഓവറിലെ മൂന്നാം പന്തിൽ ഡക്കറ്റിനെ ഹർഷിത്, യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. അതേ ഓവറിലെ അവസാന പന്തിൽ ഹാരി ബ്രൂക്കിനെ (0), വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലേക്ക് അയക്കാനും റാണയ്ക്ക് സാധിച്ചു.
പിന്നീടെത്തിയ ജോ റൂട്ട് (19) – ബട്‌ലർ സഖ്യം 34 റൺസ് കൂട്ടിചേർത്തു. കൂട്ടുകെട്ട് മികച്ച രീതിയിൽ മുന്നോട്ട് പോകുമെന്ന് തോന്നിക്കെയാണ് രവീന്ദ്ര ജഡേജ ബ്രേക്ക് ത്രൂ നൽകുന്നത്. റൂട്ടിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തുടർന്ന് ക്രീസിലൊന്നിച്ച ബട്‌ലർ – ബേതൽ സഖ്യമാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ഇരുവരും 59 റൺസാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പം കൂട്ടിചേർത്തത്. എന്നാൽ ബട്‌ലറെ പുറത്താക്കി അക്‌സർ പട്ടേൽ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാനായില്ല.