വാഷിങ്ടൺ: ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരക്കരാർ ദീർഘനാളുകളായി മുടങ്ങിക്കിടക്കുന്നതിന് കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളല്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോണാൾഡ് ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തതാണ് കാരണമെന്ന് വെളിപ്പെടുത്തി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്. ഒരു അഭിമുഖത്തിനിടെയാണ് യു.എസ് വാണിജ്യ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.ഇന്ത്യയും യുഎസും തമ്മിലുള്ള മുഴുവൻ വ്യാപാരക്കരാറും തയ്യാറാക്കിയിരുന്നു, അത് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല- അദ്ദേഹം പറഞ്ഞു.
‘എല്ലാ ഡീലും തയ്യാറാക്കിയിരുന്നു. വ്യക്തമാക്കട്ടെ, അത് അദ്ദേഹത്തിന്റെ (ട്രംപിന്റെ) ഇടപാടാണ്. അദ്ദേഹമാണ് അത് പൂർത്തിയാക്കുന്നത്. അദ്ദേഹമാണ് ഇടപാട് നടത്തുന്നത്. മോദി പ്രസിഡന്റിനെ വിളിക്കേണ്ടിയിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് അത് ചെയ്യുന്നതിന് ചില അസ്വസ്ഥതകളുണ്ടായിരുന്നു. അതാവാം മോദി വിളിച്ചില്ല. എന്തായാലും തൊട്ടടുത്ത ആഴ്ച ഞങ്ങൾ ഇൻഡോനീഷ്യ ഫിലിപ്പിൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽപോയി വ്യാപാര ഇടപാടുകൾ പ്രഖ്യാപിച്ചു. അതിനുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാട് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു’ യുഎസ് വാണിജ്യ സെക്രട്ടറി പറഞ്ഞു.
തർക്കമുള്ള വിഷയങ്ങളിൽ ഇനി ചർച്ചയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘നേരത്തെ സമ്മതിച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറിയതായും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല’ എന്നും യുഎസ് വാണിജ്യ സെക്രട്ടറി മറുപടി നൽകി. ഇന്ത്യ അത് മുമ്പ് പൂർത്തിയാക്കേണ്ടതായിരുന്നുവെന്നും മൂന്നാഴ്ച മുമ്പ് ട്രെയിൻ സ്റ്റേഷൻ വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































