ന്യൂഡൽഹി: റഷ്യ- യുക്രൈൻ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമല്ലെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനെ ധരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഇരുരാഷ്ട്രത്തലവൻമാരും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി പുടിനോടു വ്യക്തമാക്കിയത്. റഷ്യ – യുക്രൈൻ പ്രതിസന്ധി ആരംഭിച്ചതുമുതൽ ഇരുരാജ്യങ്ങളുമായും നിരന്തര സമ്പർക്കത്തിലുണ്ടെന്നും റഷ്യ എല്ലാ വിശദാംശങ്ങളും നൽകുകയും ഇന്ത്യയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്തു എന്നും മോദി കൂട്ടിച്ചേർത്തു.
“ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നു… ഇന്ത്യ നിഷ്പക്ഷമല്ല, ഞങ്ങൾ സമാധാനത്തിന്റെ പക്ഷത്താണ്, ഒരു യഥാർഥ സുഹൃത്ത് എന്ന നിലയിൽ, നിങ്ങൾ സമയാസമയങ്ങളിൽ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങളെ അറിയിച്ചിട്ടുണ്ട്. വിശ്വാസം ഒരു വലിയ ശക്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഈ വിഷയം ഞാൻ നിങ്ങളുമായി പലതവണ ചർച്ച ചെയ്തിട്ടുണ്ട്, ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രങ്ങളുടെ ക്ഷേമം സമാധാനത്തിന്റെ പാതയിലാണ്. ഒരുമിച്ച്, ലോകത്തെ ആ പാതയിലേക്ക് നമ്മൾ നയിക്കും. സമീപ ദിവസങ്ങളിൽ നടക്കുന്ന ശ്രമങ്ങളിലൂടെ ലോകം വീണ്ടും സമാധാനത്തിന്റെ ദിശയിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു”.- മോദി പറഞ്ഞു.
അതുപോലെ ദീർഘകാലമായി നിലനിൽക്കുന്ന ഇന്ത്യ- റഷ്യ ബന്ധം പുടിന്റെ തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിഫലിക്കുന്നുവെന്നും പതിറ്റാണ്ടുകളായി രൂപപ്പെട്ട ഊഷ്മളമായ ബന്ധങ്ങൾക്ക് ഈ പങ്കാളിത്തം ഒരു ഉദാഹരണമാണെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം യുക്രെയ്നുമായുള്ള സമാധാനപരമായ ഉടമ്പടിക്ക് റഷ്യ പ്രവർത്തിക്കുന്നുണ്ടെന്നും നയതന്ത്രപരമായ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പുടിൻ പറഞ്ഞു. ഒപ്പം തനിക്ക് നൽകിയ ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും മോദിയോട് നന്ദിയറിയിക്കുകയും ചെയ്തു.

















































