ഇസ്‌ലാമാബാദ്: ട്രംപിന്റെ മധ്യസ്ഥതയിൽ ഇന്ത്യ–പാക്ക് വെടിനിർത്തലുണ്ടായതെന്ന അമേരിക്കൻ പ്രസിഡന്റിന്റെ ആവർത്തിച്ചുള്ള വാദം തള്ളി പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധറും, ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ ഒരു മൂന്നാം കക്ഷിയുടെയും മധ്യസ്ഥത അംഗീകരിച്ചിരുന്നില്ലെന്നാണ് ഇസ്ഹാഖ് ധർ വ്യക്തമാക്കിയത്.
മധ്യസ്ഥയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിച്ചിരുന്നെന്നും എന്നാൽ ഇന്ത്യ മൂന്നാംകക്ഷിയുടെ ഇടപെടൽ വേണ്ടെന്ന് അറിയിച്ചെന്നും അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ ഇസ്ഹാഖ് ധർ പറഞ്ഞു.
‘മേയ് 11ന് രാവിലെ 8.17നാണ് മാർക്കോ റൂബിയോ വഴി എനിക്ക് വെടിനിർത്തൽ വാഗ്ദാനം വരുന്നത്. ഉടൻ തന്നെ സ്വതന്ത്രമായ ഒരു സ്ഥലത്ത് ഇന്ത്യയുമായി ചർച്ച നടത്തണമെന്നും റൂബിയോ പറഞ്ഞു. എന്നാൽ ജൂലൈ 25ന് ഞാനും റൂബിയോയുമായി നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞത് ഇത് ഉഭയകക്ഷി കാര്യം മാത്രമാണെന്നാണ് ഇന്ത്യയുടെ നിലപാടെന്നാണ്.’–ധർ പറഞ്ഞു.
അതേസമയം പഹൽഗാം ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനു പിന്നാലെ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചത് തന്റെ മധ്യസ്ഥതയിലാണെന്ന് ട്രംപ് പലകുറി അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങളെയെല്ലാം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി ട്രംപിനെ ഫോണിൽ വിളിച്ചുതന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.