മുംബൈ: നന്നായി കഠിനാധ്വാനം ചെയ്താണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥാനം ലഭിച്ചതെന്നും, രാജ്യത്തിനു വേണ്ടി ഏതു പൊസിഷനിലും കളിക്കാൻ തയാറാണെന്നും മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്കാരവേദിയിൽവച്ചായിരുന്നു സഞ്ജു സാംസണിന്റെ പ്രതികരണം.
സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ-
‘‘നിങ്ങൾ ഇന്ത്യൻ ജഴ്സി ധരിച്ചുകഴിഞ്ഞാൽ ഒന്നിനോടും നോ പറയാൻ പറ്റില്ലെന്നാണ് എനിക്കു തോന്നുന്നത്. ഇന്ത്യൻ ജഴ്സിക്കു വേണ്ടിയും ഡ്രസിങ് റൂമിൽ ഇടം ലഭിക്കാനും ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനായി എന്റെ ചുമതല നിർവഹിക്കുന്നതിനെ അഭിമാനത്തോടെയാണു ഞാൻ കാണുന്നത്. രാജ്യത്തിനു വേണ്ടി ഒൻപതാം നമ്പരിൽ ബാറ്റു ചെയ്യാനോ, വേണ്ടിവന്നാൽ ലെഫ്റ്റ് ആം സ്പിൻ എറിയുന്നതിനോ എനിക്കൊരു പ്രശ്നവുമില്ല.’’
‘‘അതേപോലെ രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ അടുത്തിടെയാണു 10 വർഷം പൂർത്തിയാക്കിയത്. ഇക്കാലയളവിൽ ഞാൻ 40 കളികളാണ് ആകെ കളിച്ചത്. അക്കങ്ങൾ മുഴുവൻ കഥയും നിങ്ങളോടു പറയില്ലെന്ന് അടുത്തിടെ ഞാൻ പോസ്റ്റ് ഇട്ടിരുന്നു. പക്ഷേ ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിൽ അഭിമാനമുണ്ട്. പുറത്തെ ബഹളങ്ങൾ ശ്രദ്ധിക്കാൻ നിൽക്കാതെ അകത്തെ ബഹളങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നതിനാണ് ഞാൻ ശീലിച്ചിട്ടുള്ളത്.’’– സഞ്ജു വ്യക്തമാക്കി.
അതേസമയം ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായി മാറിയതോടെ ട്വന്റി20 ടീമിൽ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം നഷ്ടമായിരുന്നു. പിന്നീട് സഞ്ജുവിന് മധ്യനിരയിലേക്കു മാറേണ്ടിവന്നു. അടുത്തിടെ നടന്ന ഏഷ്യാകപ്പിൽ ഇന്ത്യൻ മധ്യനിരയിലാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത്. ഏഷ്യാകപ്പിൽ ശ്രീലങ്കയ്ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ 39 റൺസ് നേടിയ സഞ്ജുവിന്റെ ഇന്നിങ്സ് നിർണായകമായിരുന്നു. കൂടാതെ പാക്കിസ്ഥാനെതിരായ ഫൈനലിലും മലയാളി താരം തിളങ്ങിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും താരം ഇടം പിടിച്ചിട്ടുണ്ട്.