ബംഗളൂരു: ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് വിവരം കേന്ദ്രസർക്കാർ ജനങ്ങളെ അറിയിച്ചിരുന്നെങ്കിൽ പഹൽഗാമിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിപ്രായപ്പെട്ടു.പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് പൊലീസ്, ബിഎസ്എഫ്, സൈന്യം എന്നിവർ സുരക്ഷ നൽകിയില്ല.
ഭീകരാക്രമണം നടക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 17നു കശ്മീർ സന്ദർശനം റദ്ദാക്കിയത്. 26 പേർ മരിച്ചിട്ടും സുരക്ഷാ വീഴ്ചയെ കുറിച്ച് മോദി ഒരക്ഷരം മിണ്ടിയില്ല. മോദിയാണു മുഖ്യം, രാജ്യം പിന്നാലെ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഖർഗെ കുറ്റപ്പെടുത്തി.
പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ് പിന്തുണയും നൽകും. സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ മോദി ബിഹാർ സന്ദർശിച്ചതിനെയും മധ്യപ്രദേശ് മന്ത്രി വിജയ് ഷാ കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചതിനെയും ഖർഗെ വിമർശിച്ചു.