തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ ജൂൺ 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട് ഉത്തരവായി. പ്രതിയെ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ചു വിശദമായ അന്വേഷണം നടത്തുന്നതിനാണ് കസ്റ്റഡിയിൽ വിട്ടത്. കൂടാതെ സുകാന്തിന്റെ ലൈംഗികശേഷി പരിശോധനയും നടത്തും.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്ന് മെയ് 26-നാണ് സുകാന്ത് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ആത്മഹത്യ പ്രേരണ കുറ്റമുൾപ്പെടെ ചുമത്തപ്പെട്ടതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥനായിരുന്ന ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
കൂടാതെ ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലുള്ള ചാറ്റുകൾ സുകാന്തിന്റേതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഓഫീസറായ യുവതിയെ ട്രെയിനിനും മുന്നിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.