കൊല്ലം: കുടുംബ വഴക്കിനെ തുടർന്നു കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണുകയാണ് (39) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയായിരുന്നു സംഭവം. കഴുത്തിലും കഴുത്തിനും താഴെയുമായാണ് സാനുകുട്ടൻ രേണുകയെ കുത്തിയത്.
ആക്രമണം തടുക്കാനുള്ള ശ്രമത്തിനിടെ കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മരണം സംഭവിച്ചു.
രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനിടെ കയ്യിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയെ സാനുക്കുട്ടൻ കഴുത്തിൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഭർത്താവ് സാനു കുട്ടൻ ഒളിവിലാണ്. ഇയാൾ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആൺകുട്ടികളും 2 പെൺകുട്ടികളുമാണുള്ളത്.