കൊല്ലം: സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിന്റെ പ്രതികാരത്തിൽ തേനീച്ച കർഷകൻറെ കൃഷി നശിപ്പിച്ചതായി പരാതി. പറമ്പിൽ വച്ചിരുന്ന കൂട്ടിലെ തേനിച്ചകൾ വിഷദ്രാവകം സ്പ്രേ ചെയ്ത് കൊല്ലുകയായിരുന്നു. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിൻറെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെസി അനിലിനൊപ്പം പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ.
അതേപോലെ സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ ആർ ലതാദേവിയുടെ ചരിപ്പറമ്പിലെ കുടുംബ വീട്ടിലാണ് ഗോപകുമാർ തേനീച്ച കൃഷി ചെയ്തിരുന്നത്. ഈ തേനീച്ചക്കൂടുകളാണ് അക്രമികൾ നശിപ്പിച്ചത്. കൂടുകൾ സ്ഥാപിച്ചിട്ട് 3 വർഷത്തിലധികമായെന്നു ഗോപകുമാർ പറയുന്നു. തേനീച്ച കൂടുകളും തേനീച്ചകളെയും നശിപ്പിച്ചതിനെതിരെ കടയ്ക്കൽ പോലീസിന് പരാതി നൽകി.
അതേസമയം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇട്ടിവ പഞ്ചായത്തിലെ ചില വാർഡുകളിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ഉൾപ്പെടെ തോറ്റിരുന്നു. പരാജയത്തിനു പിന്നാലെ സമൂഹിക മാധ്യമങ്ങൾ വഴി പാരഡി ഗാനങ്ങളും പ്രചരിച്ചു. ഇതിൽ ഗോപകുമാറിനെയും പരാമർശിച്ചിരുന്നു. വോട്ടെടുപ്പ് ദിനത്തിൽ പാർട്ടി വിട്ട പലർക്കും പ്രദേശത്ത് ഭീഷണി കോളുകൾ എത്തുകയും ചെയ്തു. ഇതിൽ സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം സെക്രട്ടേറിയേറ്റ് അംഗത്തിനും എതിരെ കടയ്ക്കൽ പോലീസിൽ പരാതിനൽകിയിരുന്നു. പിന്നാലെയാണ് ഗോപകുമാറിൻറെ തേനീച്ച കൂടുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്.


















































