ദില്ലി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണ് ഇതെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണം. വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ല, അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
26 പേർക്കാണ് ഭീകരരുടെ ക്രൂരതയിൽ ജീവൻ നഷ്ടമായത്. ആറ് ഭീകരർ ചേർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് ഇന്ത്യ കടുത്ത നടപടികളിലേക്കാണ് നീങ്ങുന്നത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ രണ്ട് തീവ്രവാദികളുടെ വീടുകൾ ഭരണകൂടം തകർത്തു. ആക്രമണത്തിൽ പങ്കാളികളായ രണ്ട് പ്രാദേശിക തീവ്രവാദികളുടെ വീടുകളാണ് തകർത്തത്.
ജില്ലാ ഭരണകൂടമാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിലുള്ളവർ ഭീകരാക്രമണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു എന്നാണ് റിപ്പോർട്ട്.