ദോഹ: ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് മരിച്ച 6 പേരിൽ 5 പേരും മലയാളികൾ. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടെ ആറുപേരാണ് മരണപ്പെട്ടത്. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആൻ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റിൽ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.
പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലെ ഗിചാക്കയിൽ വച്ച് നിയന്ത്രണം നഷ്ടമായി 100 അടി താഴ്ചയിലേക്കു മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ 27 പേർക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റും.
ഖത്തറിൽനിന്ന് പുറപ്പെട്ടവരിൽ 14 മലയാളികളും കർണാടക, ഗോവൻ സ്വദേശികളും സംഘത്തിലുണ്ടെന്നാണു വിവരം. ന്യാഹുരുരുവിലെ ഹോട്ടലിലേക്കു പോകുകയായിരുന്നു യാത്രാസംഘം. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമടക്കം 32 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന. അതിനിടെ ശക്തമായ മഴ പെയ്തതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. റോഡിൽ തെന്നിനീങ്ങിയ ബസ് ഒരു മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.