ന്യൂഡൽഹി: യുപിഐയിലെ 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പിഴ ചുമത്തുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പിറക്കിയത്. നേരത്തെ 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാർത്തകൾ പൗരന്മാർക്കിടയിൽ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അതേസമയം സർക്കാർ പിഴ ചുമത്താൻ തീരുമാനിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നതായായിരുന്നു റിപ്പോർട്ടുകളുണ്ടായത്. ക്രഡിറ്റ്/ഡെബിറ്റ് കാർഡ് -യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികൾ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും നെറ്റ്‌വർക്ക് ദാതാക്കൾക്കും നൽകേണ്ട തുകയാണ് എംഡിആർ.
അതുപോലെ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ 80 ശതമാനവും യുപിഐ മുഖേനയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 മുതൽ രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കുന്നില്ല. എന്നാൽ യുപിഐ ഇടപാടുകൾ കുത്തനെ ഉയർന്നതിന് പിന്നാലെ, യുപിഐ സംവിധാനം സജ്ജമാക്കുന്നതിനായി വൻ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കൾ സർക്കാരിനെ അറിയിച്ചിരുന്നു.
20 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള വ്യാപാരികളിൽ നിന്ന് 0.3 ശതമാനം എംഡിആർ ഈടാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കിയാൽ മതിയെന്നാണ് സർക്കാർ നിലപാട്.